Thursday, May 28, 2009


പുതിയ പ്രതിഭകള്‍ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊര്‍ജ്ജം പ്രസരിപ്പിക്കുക. മലയാള
സിനിമയുടെ കാര്യത്തിലാണെങ്കില്‍ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം
പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും,ഒന്നോ രണ്ടോ
ചിത്രങ്ങള്‍ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയില്‍ ഒട്ടും വ്യത്യസ്തമായ പാതകള്‍ തുറന്നില്ല.സ്ഥിരം ഫോമുലകളില്‍ തന്നെയായിരുന്നു ഇവരുടേതായി വെളിയില്‍ വന്ന ചിത്രങ്ങള്‍ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷന്‍ ആന്‍ ഡ്ര്യൂസ്(ഉദയനാണ് താരം) അന്‍ ‌വര്‍ റഷീദ് (രാജമാണിക്യം) അമല്‍ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങള്‍ മികച്ച വിജയം നേടുകയും
ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.


കുടംബം,പ്രണയം,പാട്ട്,നായകന്‍ , നായിക, താരം ഈ പന്ഥാവില്‍തന്നെയായിരുന്നു ഇവയൊക്കെയും സഞ്ചരിച്ചത്.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത്ശങ്കറിന്റെ പാസഞ്ചര്‍ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്. അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചര്‍ പറയുന്നത്.കരിമണല്‍ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉന്‍ ‌മൂലനാശനം ചെയ്യാനുള്ളഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന പത്രലേഖികയുടെയും അഭിഭാഷകനായ ഭര്‍ത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെര്‍നെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാന്‍സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ അന്ധമായി വിശ്വസിക്കുന്ന കൂര്‍മ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ
അതിശയോക്തി കലർന്ന സ്ഥിരം ചേരുവകളുടെ മ്യൂട്ടേറ്റഡ് വെര്‍ഷന്‍ ആണെന്ന് പറയാതെ വയ്യ.

വര്‍ഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ്‌ സ്പോടനം കൊണ്ടും ഉള്ള ഒഴിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക് മറ്റൊരു മാര്‍ഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.

എന്നാല്‍ പ്രമേയത്തെ മാറ്റി നിര്‍ത്തിയാല്‍ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കല്‍പ്പിക്കാ ന്‍കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചര്‍ എന്ന സിനിമ പ്രേക്ഷകനെ
അഭിമുഖീകരിക്കുന്നത്.അവതരണം,താരനിര്‍ണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല
നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയില്‍ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുന്‍പ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ
പതിവു വഴിയില്‍ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം
ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങള്‍ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റില്‍
ഊന്നി നില്‍ക്കാനുള്ള ആര്‍ജ്ജവം പാസഞ്ചര്‍ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിന്‍ബലമില്ലാതെയും ഒരു
മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ
അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ
മികവാണ്.

ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കല്‍‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതല്‍ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താന്‍ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകന്‍ ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കല്‍ പ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകന്‍ ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദന്‍ മേനോന്‍ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീര്‍ച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാന്‍ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കില്‍ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കല്‍പ്പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കര്‍.

ദിലീപ്,മംത,ശ്രീനിവാസന്‍ ,ആനന്ദ് സാമി,ജഗതി ശ്രീകുമാര്‍, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം
സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളേക്കാള്‍ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നര്‍മ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയില്‍ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചര്‍ പുലര്‍ത്തുന്നത് എങ്കിലും.സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് വ്യതിചലിക്കാനുള്ള ആര്‍ജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചര്‍ സമീപകാലത്ത് വന്ന നവസംവിധായകരുടെ സിനിമയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു.

BACK
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.