Saturday, February 2, 2013


ശ്രീപാര്‍വ്വതി 



വൃദ്ധസദനത്തില്‍ പോകാനുള്ള പ്രായം ആകാഞ്ഞിട്ടും അവിടെ എത്തിപ്പെടേണ്ടി വന്ന യുവാവായ വൃദ്ധനായിരുന്നു എന്‍റെ വായനയില്‍ കൊച്ചുബാവ. ടി വി കൊച്ചുബാവ തന്നെ. അദ്ദേഹത്തിന്‍റെ "വൃദ്ധസദനം" എന്ന നോവല്‍ വായിക്കുമ്പോള്‍ എഴുത്തുകാരനെ കുറിച്ച് അറിവില്ലാതിരുന്ന ഒരു തുടക്കക്കാരി മാത്രമാണ്, ഞാനന്ന്. വായനയെ എഴുത്തുകാരന്‍റേതാക്കാതെ അക്ഷരങ്ങളുടേതെന്ന് മാത്രം കരുതി പോയിരുന്ന എന്‍റെ പ്രായം. പുസ്തകത്തിന്‍റെ പുറകിലുള്ള ചട്ടയിലെ എഴുത്തുകാരന്‍റെ ചിരിയ്ക്കുന്ന മുഖത്തെ സിറിയക്ക് ആന്‍റണി എന്ന "വൃദ്ധസദന"ത്തിലെ അന്‍പത്തിയഞ്ചുകാരന്‍റെ മുഖമാകുമ്പോള്‍ വായനയ്ക്ക് കുറച്ചു കൂടി ഊര്‍ജ്ജം കിട്ടിയിരുന്നു.


കൊച്ചുബാവ എന്ന ആ പുഞ്ചിരിക്കുന്ന മുഖം എനിക്ക് "വൃദ്ധസദനം" എന്ന നോവലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു, പിന്നീട് പലപ്പോഴും വായനശാലകളില്‍ എം ടിയുടേയും സേതുവിന്‍റേയുമൊക്കെ ഇടയില്‍ കൊച്ചുബാവ ഞെരിഞ്ഞമരുന്നുന്നുണ്ടോ എന്ന് നോക്കിയിരുന്നു, പക്ഷേ എന്തോ എന്‍റെ യുവാവായ വൃദ്ധനെ പിന്നീട് എന്‍റെ ശുഷ്കിച്ച് വായനയില്‍ കണ്ടു കിട്ടിയതേയില്ല. പക്ഷേ സിറിയക്ക് ആന്‍റണി എന്ന അപ്പാപ്പന്‍ നല്‍കിയ സ്നേഹം എന്നും ആര്‍ദ്രതയായി. രണ്ടാം ഭാര്യയായ സാറയുടെ നിര്‍ബന്ധത്തിനു വഴങ്ങി വൃദ്ധസദനത്തിന്‍റെ അടച്ചുറപ്പിലേയ്ക്ക് എത്തിപ്പെടുമ്പോള്‍ നഷ്ടമാകാത്ത യൌവ്വനത്തെ മുറിയ്ക്ക് പുറത്തിറക്കി കതകടച്ച് ഒറ്റപ്പെട്ട് ജീവിക്കുന്ന സിറിയക്ക് ആന്‍റണി വായനയില്‍ അലോസരമായില്ലെങ്കിലേ അതിശയമുള്ളൂ.

കൊച്ചുബാവ പിന്നീട് വായനയിലെത്തിയത് വര്‍ഷങ്ങള്‍ കഴിഞ്ഞ്, സാഹിത്യം വിരല്‍തുമ്പിന്‍റെ ആഗോളീകരണത്തിലെത്തിയപ്പോഴായിരുന്നു. പ്രിയ കഥാകൃത്ത് സിത്തു ചേച്ചിയുടെ(സിത്താര എസ്) ഒരു ലേഖനത്തില്‍. കൊച്ചുബാവയെ കുറിച്ച് ഞാന്‍ വായിച്ച അതീവ ഹൃദയസ്പര്‍ശിയായ ഒരു അനുഭവക്കുറിപ്പ്. ചില ആത്ബന്ധങ്ങള്‍ നമുക്ക് നിര്‍വ്വചിക്കത്തക്കതല്ല, പക്ഷേ ഒരിക്കലും കണ്ടിട്ടില്ലെങ്കില്‍ പോലും കൂടുതല്‍ വായിച്ചിട്ടില്ലെങ്കില്‍ പോലും പലരും നമ്മില്‍ കുടിയേറിപ്പാര്‍ക്കും. അതായിരുന്നു എന്നില്‍ കൊച്ചുബാവ എന്ന എഴുത്തുകാരന്‍ നടത്തിയത്. അതൊരു യുദ്ധമായിരുന്നു, ഓര്‍മ്മയുടെ മുള്‍വേലിയ്ക്കപ്പുറമിരുന്നു കൊണ്ടും കാലത്തിനോട് കണക്കു പറഞ്ഞ് ഒരാളിലേയ്ക്ക് ഓര്‍മ്മയെ തുളച്ച് എത്തിപ്പെടുക അതൊരു നിയോഗമാണെന്ന് വിശ്വസിക്കുന്നു. സിത്തു ചേച്ചിയുടെ വരികളില്‍ കൊച്ചുബാവയെന്ന നോവലിസ്റ്റിനപ്പുറം തനിക്കും ചുറ്റും നില്‍ക്കുന്നവരില്‍ അതീവശ്രദ്ധാലുവായ ഒരു രക്ഷിതാവിനേ കൂടി കണ്ടു. എന്നിട്ടും പിന്നെയും സ്നേഹം എത്രയോ ബാക്കി വച്ച് ഇത്ര പെട്ടെന്ന് വാര്‍ദ്ധക്യത്തിലേയ്ക്ക് കാലു വയ്ക്കാതെ ഒരു യാത്രയില്‍ നിന്ന് മറ്റൊരു യാത്രയിലേയ്ക്ക് കുടിയേറിയതെന്തിന്, എന്ന് മനസ്സിലാകുന്നില്ല. 
"വൃദ്ധസദന"ത്തിലെ സിറിയക്ക് ആന്‍റണിയുടെ ഒരു വാചകം ഓര്‍മ്മ വരുന്നു , " ഏതു കാര്യവും മൂന്നു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടാല്‍ അതു സത്യമാകും" , അബോധതലത്തില്‍ ഈ ഒരു വാചകം വല്ലാതെ പിടിച്ചിരിക്കുന്നതുകോണ്ടോ എന്തോ പലപ്പോഴും പലയിടത്തും ഇതെന്നില്‍ സ്ത്യവാചകമായി തീരാറുള്ളത്. ഞാനും കൊച്ചുബാവയും തമ്മിലുള്ള ഒരു നേര്‍ത്ത ബന്ധം. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം പലപ്പോഴും പലതാകും എന്നറിയാം, ഇതുമൊരു നിയ്യൊഗമായിരിക്കാം , എട്ടുകാലി വലയുടെ നേര്‍ത്ത നൂലുപോലെ അതീവ ലോലമായ ഒരു കെട്ടുപാട്, പക്ഷേ അദ്ദേഹം ചിലവാചകങ്ങളാല്‍ വായനക്കാരിയായ എന്നെ പശ തേച്ച് ചില വാചകങ്ങളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നു. പക്ഷേ ഇരയാകാന്‍ എനിക്കിഷ്ടമാണ്. എങ്കിലും ഒരു കാഴ്ച്ചയുടെ മുന്നിലെത്താതെ യാത്രയ്ക്കായി വാശിപിടിച്ച് ഒറ്റയ്ക്കിറങ്ങിപ്പോയ കൊച്ചുബാവയോട് എന്താണ്, വേട്ടക്കാരനോടുള്ള ഭയമല്ല, ചില നേരങ്ങളില്‍ ഇരയ്ക്ക് വേട്ടക്കാരനോട് അതിരറ്റ ഇഷ്ടവും തോന്നാമല്ലോ...
സൈഫു കണ്ണൂര്‍

മിന്നായം പായുന്ന
വാല്നക്ഷത്രമേ ഒന്ന് നില്‌കാമൊ
നിന്‍റെ കൂട്ടത്തില്‍ ഒളിഞ്ഞിരിക്കുന്ന
പ്രിയസഖിയോടു ഒരുകൂട്ടം പറയാമോ ?

ഏകാന്തത വിഹ്വലമാക്കിയ
വിഭ്രാന്തമായ രാവുകളിലെ
പിടയുന്ന കരളും
അടയാത്ത കണ്‍പോളകളെയും കുറിച്ച് ?

ഒരിക്കലവള്‍ പകര്‍ന്നുതന്ന
മഞ്ഞുപുതച്ച രാവുകളിലെ
നനുത്ത സ്പര്‍ശനങ്ങളുടെ
സുഖനിദ്ര നല്‍കിയ നിര്‍വൃതിയെ കുറിച്ച് ?

ഒരുനൊക്കിനായ് നീലാവുള്ള രാത്രികളില്‍
പൊട്ടുപോലെ കാണും
നക്ഷത്രക്കൂട്ടങ്ങളില്‍ കണ്ണും ...
നട്ടുറങ്ങാതിരിക്കുകയാണ്
ഈ സ്നേഹഭ്രാന്തനെന്ന്

വാല്നക്ഷ്ത്രമേ നിന്‍റെ
തിരിച്ചു വരവിനായ് ഞാനിനിയും
ഉറങ്ങാതിരിക്കാം ..
കാലമെത്രയയാലും
എ വി സന്തോഷ്കുമാര്‍ 


ഓരോ പ്രായത്തിന്‍റെ തീരലും
ഓരോ മരണം

ബാല്യം കുടഞ്ഞെറിഞ്ഞ് കൌമാരം
യൌവനം വാര്‍ധക്യമങ്ങനെ.

ഒന്നിലൂടെ വളരുമ്പോള്‍
അടുത്തതറിയാന്‍
അതിലെത്താന്‍ തിടുക്കം .

ഇന്നേ നാളെയെ കടമെടുക്കയാല്‍
ഒന്നിനെയുമാതായിട്ടറിഞ്ഞില്ല .
സലാഹുദ്ദീന്‍   അയ്യൂബി 


ഇല പഴുത്ത മരത്തിന്റെ
അകം തുരന്ന പെരുച്ചാഴി
'നിയമപ്രകാരമുള്ള അറിയിപ്പിന്റെ
ശാസനയാല്‍ വീര്യം കെട്ട
എലിവിഷം കണ്ട്
ചങ്ക് പൊട്ടി ചിരിച്ചു

അമ്പതു കൊത്താല്‍
വേരറുത്ത മരത്തിന്റെ
നെഞ്ചു തുരക്കുന്ന മരംകൊത്തി
ഏറനാടന്‍ തമാശയറിയാത്ത
പാലക്കാടന്‍ പട്ടരെകണ്ട്
തല തല്ലി ച്ചിരിച്ചു

വലത്തോട്ടു ചാഞ്ഞ
വിറകു മരത്തിന്റെ
ബാക്കി നിന്ന താഴ്വേരില്‍
ആഞ്ഞുവെട്ടുന്ന
കോടാലിക്കൈ പറഞ്ഞ
വണ്‍.... ടു .....ത്രീ.... കേട്ട്
വെട്ടുകാരന്‍ 'കൈ' കൊട്ടിച്ചിരിച്ചു

വേരറ്റ മരത്തിലും
ഒടിഞ്ഞ ശിഖരങ്ങളിലും
പൊഴിയാന്‍ വെമ്പുന്ന
പഴുത്ത ഇലകളിലും
ജീവിതം കണ്ട്
കരയാനും ചിരിക്കാനുമാവാതെ
പാവം ഇലപ്പുഴുക്കള്‍
ബിന്ദു ഗോപന്‍ 


ജീവിതത്തിന്‍റെ പാതി വഴിയിലെത്തിയപ്പോഴാണ്
പ്രണയം കുഴച്ചൊരു വീടുവച്ചത്
മച്ചില്‍ നിറയെ പ്രണയ പുഷ്പങ്ങള്‍
പതിപ്പി ച്ചൊരു ജീവിതം

ഏതോ ഋതു വിനൊപ്പം
വന്ന മിന്നല്‍ പിണരെവിടെയോ
ഒരു വിള്ള ലിട്ടു മടങ്ങി
സ്വപ്ന വര്‍ണങ്ങള്‍ ചിത്രം വരച്ചിടത്ത്
ഒരു മുറിപ്പാട് പോലെ
അടുത്ത ഋതുവിളിക്കാതെയെത്തി
വിള്ളല്‍ വളര്‍ന്നു ഒരു നിലം പൊത്തല്‍

കാണുന്നില്ലേ ആകാശം നോക്കി
പുകച്ചുരുള്‍ യാത്രചെയുന്നത്
തകര്‍ന്ന സ്വപ്നങ്ങളുടെ
ഒരു നിശബ്ദ യാത്ര
സുനില്‍ തിരൂര്‍ 

കടല്‍ത്തിര എണ്ണിയില്ല.
അസ്തമയ സംഗീതത്തിനു ചെവിയോര്‍ത്തില്ല .
കടല കൊറിച്ചില്ല .
ചുവപ്പിലേക്കൂളിയിടുന്ന വള്ളങ്ങളിലേക്ക്
കണ്ണെറിഞ്ഞില്ല.

കരിങ്കല്ലൊതുക്കുകളില്‍ തട്ടി
ജീവിതം പോലെ ചിതറുന്ന
തിരകള്‍ നോക്കി നില്‍ക്കെ
എത്ര പെട്ടെന്നാണ്
നിന്‍റെ
കണ്ണുകളിലെ
കടല്‍ വറ്റിപ്പോകുന്നത് ...


 അനില്‍ കുര്യാത്തി 

കടല്‍ ഉള്‍വലിയുന്നതു
സുനാമിയായി
മടങ്ങിവരാന്‍ വേണ്ടിയാണ്

കാറ്റ് നിശബ്ദനാകുന്നത്‌
കൊടുംകാറ്റായി
ആര്‍ത്തലച്ചു വീശാനാണ്

സൂര്യതാപം
ജലാശയങ്ങളില്‍ നിന്നും
ബാഷ്പകണങ്ങള്‍ കോരിയെടുത്തു
മേഘക്കുടങ്ങളില്‍ നിറയ്ക്കുന്നത് ..
മഴത്തുള്ളികളായി മടക്കി തരാനാണ് ..

കാലമേ ,.
മഞ്ചാടി ചുവപ്പിലെന്‍
ബാല്യത്തെ ചേര്‍ത്ത് ..

മാമ്പഴ മധുരത്തില്‍
പ്രണയത്തെ കോര്‍ത്ത്‌ ..

നെല്ലിക്ക കയ്പ്പില്‍ നീ
പൊതിഞ്ഞെടുത്തു പോയ
ഊഷ്മള നോവുകളെ ....
തേന്‍ കുടങ്ങളില്‍ നിറച്ചു .....
ഇനിയെന്നാണ് മടക്കി തരുക ....

റെജി  ഗ്രീന്‍ലാന്‍ഡ് 

ഇളം കാറ്റില്‍ ചാഞ്ചാടും ചില്ലകളും
അതില്‍ കൂട് കൂട്ടാന്‍ എത്തുന്ന കുരുവികളും
നിന്നിലെ നന്മയുടെ പ്രതിരൂപങ്ങള്‍ ആക്കുന്നു .

നറുമണം പരത്തി
നിറച്ചാര്‍ത്ത് നല്‍കി പുഞ്ചിരിക്കുന്ന പൂക്കളും
ആരെയും കൊതിപ്പിക്കും ഫലങ്ങളും
നിന്നില്‍ അലങ്കാരം ആകുമ്പോള്‍
പ്രകൃതിയുടെ ദാനമേ നീ എത്ര മനോഹരി

ഭൂമിക്കു തണലേകി
പ്രകൃതിക്ക് കുളിരേകി
നീ നില ഉറപ്പിക്കുമ്പോള്‍
ഓടിയെത്തും ഇളം കാറ്റും നിന്നെ തലോടും
പക്ഷെ
നിന്റെ സൌന്ദര്യം മര്‍ത്യനെ കൊതി പിടിപ്പിക്കും
കച്ചവട കണ്ണ് നിന്നിലെക്കെതും
കടയ്ക്കല്‍ കോടാലി ഒന്ന് പതിയും .
പിന്നെ ജീവന്റെ വില എണ്ണഉ കയായി .

പ്രകൃതി കനിഞ്ഞാല്‍ പൊന്ന് വിളയും
വിളയുന്ന പൊന്നില്‍ സ്വര്‍ഗം തീര്‍ക്കാം

പ്രകൃതിയെ പീഡിപ്പിക്കും മര്‍ത്യ നു
ഇനി യെങ്കിലും ഉണരുമോ ... വിവേകം
ശിവശങ്കരന്‍ കാരാവില്‍ 

ചെയ്ത്തുകളുടെ കാലവരികളില്‍ നിന്നും
അടര്‍ന്നുമാറി
യാത്രപോകാറുണ്ട്
അപൂര്‍വ്വം ചില മുഖങ്ങള്‍.

ഊതിപ്പെരുപ്പിക്കാനാവാത്ത
കൃതാശയങ്ങള്‍ക്കിടയില്‍
പരുപരുത്ത ജീവിതനേരുകളെക്കൊണ്ട്
ആയുര്‍ഭ്രമണം
പൂര്‍ത്തിയാക്കുന്നവരുമുണ്ട്.

കാലയളവിലൂന്നി
വിസ്മൃതമാകാത്ത ചെയ്ത്തുകളാല്‍
ശ്രദ്ധിക്കപ്പെടുന്നവര്‍.

ആരെയും കൂസാത്ത
പെരുമാറ്റതന്ത്രം കൊണ്ട്
ഏറെ തെറ്റിദ്ധരിക്കപ്പെടുന്നവര്‍.

സ്വസ്ഥമല്ലാത്ത മുഹൂര്‍ത്തങ്ങളില്‍
അപരന്റെ മനസ്സ്
മുറിവേറ്റു നോവുമ്പോഴും
സ്വന്തം ചിന്താധാരയുടെ
സര്‍വ്വവിസ്താരവും സാധിച്ചെടുക്കുന്നവര്‍.

സഹയാത്രികരുടെ സങ്കടങ്ങള്‍
എത്ര പെറ്റു വീണാലും
മൃദുല വിനയ സൌമ്യങ്ങളുടെ
പ്രസരണവഴികളൊന്നും
ആവേശിക്കാന്‍ കഴിയാത്തവര്‍.

പതിവുപോലെ
പ്രാര്‍ഥിക്കാനേ ആവൂ.

''കനിവൂറ്റിക്കരിഞ്ഞ നേരത്തും
കിനാവു കാണ്മുഞാന്‍
ഒരു ലോകം
അതിലൊരു കണിയായ് ,
കനിയായ്
നിലാസ്പന്ദമായ്
വീശിടാന്‍,
നീയെന്ന മാരുതനഭംഗുരം...! ''

മിഴി പൂട്ടാതിരിക്കാം
ഇന്നിന്‍
നന്മക്കായി നമുക്ക് .
വെണ്മാറനല്ലൂര്‍  നാരായണന്‍ 

വിചാരങ്ങൾ ചിന്തയായി ഭാവമായി ധ്യാനമായി, മനസ്സ് മോഹിക്കുന്നതിനോട് അടുക്കാൻ ശ്രമിക്കുന്നു.
....മോഹിക്കുന്നത്, അറിവിനേയാകാം... അനുഭവങ്ങളേയുമാകാം.

മോഹിക്കുന്നതിലേക്ക് നമ്മെ എത്തിക്കുന്നത് "യുക്തി"യാണ്.
എത്തിയ ഇടത്തിൽനിന്ന് മുന്നോട്ട് നടത്തിക്കുന്നത് "ബുദ്ധി"യും.

അറിവിനേയാണ് മോഹിക്കുന്നതെങ്കിൽ; യുക്തിയുടെയും ബുദ്ധിയുടേയും, സൗഹൃദവും സംരക്ഷണവും കൂടെയുണ്ടാവും...മുന്നോട്ടുള്ള യാത്ര തുടരുകയും ചെയ്യും.

അനുഭവങ്ങളേയാണ് മോഹിക്കുന്നതെങ്കിൽ ബുദ്ധിയുടെ സൗഹൃദം ലഭിച്ചെന്ന് വരില്ല.
അനുഭവങ്ങളും നമ്മളും മാത്രമാകുന്ന ഏകാന്തതയിലാവും.

-->അനുഭവത്തിന്റെ പാതയ്ക്ക് രണ്ട് കൈവഴികളുണ്ട്.
‌----- ആനന്ദത്തിലേക്കും സമാധിയിലേക്കും നയിക്കുന്ന വഴി.
‌----- ആകാംഷയിലേക്കും ഭയത്തിലേക്കും നയിക്കുന്ന വഴി.

ആനന്ദം (സുഖകരമായ excitement) ...അധികരിക്കുമ്പോൾ സമാധിയും.
ആകാംഷ (ഭോഗിക്കുന്ന excitement) ...അധികരിക്കുമ്പോൾ ഭയവും.
.....മനസ്സിന്റെ പ്രവർത്തന പാതയെ, പാടേ മാറ്റി പണിയാൻ (ഏറ്റവും) കഴിവുള്ള വികാരങ്ങളാണവ.

ഇതുവരെ സൂചിപ്പിച്ചവയുടെ മനപരിവർത്തന ശേഷിയെ, റാങ്കിങ് റേറ്റിൽ ഇങ്ങനെ അടുക്കാം.
1.ആനന്ദം
2.ഭയം
3.ഭാവം
4.ചിന്ത
5.വിചാരം.

വിചാരങ്ങളും ചിന്തകളും, ആരിലും സ്വാഭാവികമായി പ്രകടമാകുന്നു.
അനുഭവങ്ങളിലും അറിവുകളിലും മുന്നോട്ട് സഞ്ചരിക്കുന്നവരിലാണ്, ഭാവവും ആനന്ദവും ഭയവും കൂടുതലായി പ്രകടമാകുന്നത്.

-------
താഴെ കുറിക്കുന്ന വരികൾ, ശാസ്ത്രജ്ഞാനത്തെ പിന്തുടരുന്നവർക്കായി. ..സാധാരണക്കാർക്ക്...അവ ജീവിതത്തെ സാങ്കേതിക യാന്ത്രികമാക്കുന്നുവെന്ന് തോന്നിപ്പോകാം.
--------

വികാരങ്ങളിലൂടെ മനസ്സിന്റെ വഴികളെ പരിവർത്തനപ്പെടുത്തുന്ന കേന്ദ്രങ്ങൾ മസ്തിഷ്കത്തിൽ കണ്ടെത്താനായിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം Amygdalae ആണ്. അനുഭവങ്ങൾ നിറഞ്ഞ് കവിയുമ്പോൾ നട്ടെല്ലിലും തലയ്ക്ക് പുറകിലും സ്പന്ദനങ്ങൾ സഞ്ചരിക്കുന്ന അനുഭവം സൃഷ്ടിക്കുന്നത് ആ കേന്ദ്രങ്ങളാണ്.

"In fact, the amygdala seems to modulate all of our reactions to events that are very important for our survival"
1. http://thebrain.mcgill.ca/flash/d/d_04/d_04_cr/d_04_cr_peu/d_04_cr_peu.html

"In complex vertebrates, including humans, the amygdalae perform primary roles in the formation and storage of memories associated with emotional events. "
2. http://en.wikipedia.org/wiki/Amygdala

"The amygdaloid region of the brain (i.e. the amygdala) is a complex structure involved in a wide range of normal behavioral functions and psychiatric conditions. "
3.http://www.scholarpedia.org/article/Amygdala

പ്രഭാ  ശിവപ്രസാദ് 



ഇനിയുമെന്‍ സ്വപ്നങ്ങളിലഴകു പടരില്ല
ഇനിയുമാ കണിക്കൊന്ന പൂത്തു വിടരില്ല

ഇരുളിന്റെ കംബളം വാരി പുതചെന്റെ
തരുവിന്നഴികളെ തൊട്ടു നില്‍കെ ദൂരെ

പുകയുന്ന പട്ടടയൂതും വിഷാദമെ
അകത്തളം വിഷുവിന്നായ് ഒരുങ്ങി നില്പൂ

കാണിക്കായ്‌ നിന്‍മുഖം മാത്രം മതിയെന്റെ
കണിക്കൊന്ന നീ മാത്രമെന്നുമെന്നും

മഴവില്ലിനഴകൂറും നിന്നിലെക്കായെന്റെ
മിഴി ചിരാതുകള്‍ തെളിച്ചിരുന്നു ഞാന്‍

പറയൂ ഞാനെന്തു കണിക്കായോരുക്കെണ്ടൂ നാളെ
വിഷു പുലരി പിറക്കുന്നു

നീയില്ലെന്നരികിലും നീയില്ലീ വിഷുവിനും
നിനക്കായ് മാത്രമെന്‍ മിഴികള്‍ പൂട്ടുന്നു ഞാന്

നിനക്കായ്‌ മാത്രമീ വിഷുവും മറക്കുന്നു .......!!


Thomas kodiyan 

Jesus Christ,

Now also people say,

That was ‘your’ last supper.

But how it will be?

That was ‘my’ last supper.

I never opened my mouth

after that, other than to curse,

protest and lament to myself,

till I was totally consumed

 by vultures and worms.



**************



God commanded to his angels:

“Go! Bring an embodiment

of a Christian.”

Angels went and brought

Judas.

“Why Juda?”

God astonished.

A senior angel replied:

“No one sacrificed

their lives by themselves

 in the name

Of his Master, other than

Juda.”


സണ്ണി തായങ്കരി

 
വർഷം ഇരുപത്തിയഞ്ച്‌ തികഞ്ഞു ഭാര്യയായി അവൾ എന്റെ കൂടെകൂടിയിട്ട്‌. തെറ്റിദ്ധരിക്കണ്ടാ, അവൾ ചാടിപ്പോന്നതൊന്നുമല്ല. വീട്ടുകാർ പരമ്പരാഗതരീതിയിൽ നടത്തി തന്നതാണ്‌.
   സാധാരണ സ്ത്രീകളിൽനിന്ന്‌ തികച്ചും വ്യത്യസ്തയാണവൾ. കാലത്തിനൊത്ത്‌ കോലം കെട്ടാനറിയില്ല. അതിരുകടന്ന ആഗ്രഹങ്ങളോ ആർഭാടമോ ഇല്ല. ഭാര്യയാണെന്നു കരുതി എന്തെങ്കിലും അവകാശപ്രഖ്യാപനമോ അധികാരം സ്ഥാപിക്കലോ ഇതുവരെ അവളിൽനിന്ന്‌ ഉണ്ടായിട്ടില്ല.
   ആഴ്ചയിലൊരിക്കലെങ്കിലും ബ്യൂട്ടിപാർലർ സന്ദർശനം നടത്താത്ത മഹതികളെ ഇക്കാലത്ത്‌ മഷിയിട്ടാൽ കാണുമോ? തൊണ്ണൂറ്‌ കഴിഞ്ഞവർക്കുപോലും അതൊരു തീർഥയാത്രയാണ്‌. പ്രായമേറിയാലും സൗന്ദര്യത്തിന്‌ ഉടച്ചിൽ തട്ടിയിട്ടില്ലെന്ന്‌ സ്വയം ബോധ്യപ്പെടുത്തി ആത്മവിശ്വാസം വീണ്ടെടുക്കാനുതകുന്ന ഉത്തേജക മരുന്നാണത്‌! എന്നാൽ ഇപ്പറഞ്ഞതിലൊന്നും യാതൊരു താത്പര്യവും കാണിക്കാത്ത ഒരു പാവം നാട്ടിൻപുറത്തുകാരിയാണ്‌ എന്റെ ഭാര്യയെന്ന്‌ പറയുമ്പോൾ പുത്തൻ സാമ്പത്തിക ശാസ്ത്രത്തിന്റെ ഇരകളായ നിങ്ങളിൽ പലരും അസൂയപ്പെട്ടുപോകുമെന്നത്‌ നിശ്ചയം. ഫേഷ്യൽ ചെയ്യാതെ, പ്ലക്ക്‌ ചെയ്യാതെ, മുടിമുറിക്കാതെ, ഡൈ ചെയ്യാതെ പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം അവൾക്കുണ്ട്‌ എന്നതാണ്‌ സത്യം. നേരെ മറിച്ചായിരുന്നെങ്കിൽപ്പോലും അവൾ അതിനൊന്നും മുതിരുമായിരുന്നില്ല എന്നും എനിക്ക്‌ ഉറപ്പുണ്ട്‌. എന്റെ ഭാര്യയായതുകൊണ്ട്‌ പറയുകയല്ല, നേരിൽ കണ്ടാൽ യുവത്വത്തിലേക്ക്‌ കടന്ന രണ്ട്‌ യുവാക്കളുടെ അമ്മയാണ്‌ അവളെന്ന്‌ വിശ്വസിക്കാൻ കഴിയില്ല.
   ഭർത്താവിനെയും മക്കളെയും സേവിക്കുക എന്നതുമാത്രമാണ്‌ അവളുടെ ജീവിതലക്ഷ്യം. തന്റെ  ജന്മംഅതിനുവേണ്ടി മാത്രമാണെന്ന്‌ പ്രവർത്തികളിലൂടെ അവൾ ബോധ്യപ്പെടുത്തും. ഒരിക്കലും കർമത്തിൽ നിന്ന്‌ വിമുക്തയായി അവളെ കണ്ടിട്ടില്ല. ശുചിത്വത്തിന്റെ കാര്യത്തിൽ അവൾക്ക്‌ സമാനതകളില്ല. ഭവനവും പരിസരവും എത്ര പരിപാലിച്ചാലും തൃപ്തി വരില്ല. ഭർത്താവും മക്കളും ഒരു ദിവസം ധരിക്കുന്ന വസ്ത്രം സ്വന്തം കൈകൾകൊണ്ട്‌ കഴുകി ഇസ്തിരിയിടാതെ പിന്നൊരുനാൾ ധരിക്കാൻ അവൾ അനുവദിക്കില്ല. ഇങ്ങനെ ഒരു ഭാര്യയെക്കിട്ടാൻ ജന്മാന്തരങ്ങൾ തപസ്സിരിക്കണമെന്നാണ്‌ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പറയാറ്‌.
  ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വിവാഹജീവിതത്തിനിടയിൽ വളരെ വിരളമായിട്ടേ ഞങ്ങൾ ഒരുമിച്ച്‌ പുറത്തേക്ക്‌ സഞ്ചരിച്ചുട്ടുള്ളുവേന്നതാണ്‌ വിസ്മയനീയമായ വസ്തുത.മധുവിധുപോലും സ്വഭവനത്തിലെ കുടുസ്സുമുറിയിലായിരുന്നുവേന്ന്

‌ പറഞ്ഞാൽ ഒരു പക്ഷേ, അവൾക്കുമാത്രമല്ല, എനിക്കും കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന്‌ നിങ്ങൾ ചിന്തിച്ചേക്കാം. ഭാര്യയ്ക്ക്‌ ആഗ്രഹമില്ലെങ്കിൽ ഭർത്താവിന്‌ അത്‌ ആയിക്കൂടെയെന്നും സംശയിക്കാം. മുമ്പ്‌ പറഞ്ഞ സാമ്പത്തിക ശാസ്ത്രനിർമിതിക്ക്‌ ബീജാവാപം ചെയ്യപ്പെടാത്ത കാലഘട്ടമായിരുന്നെങ്കിലും ഭാര്യയുടെ ഇംഗിതത്തോട്‌ ചേർന്ന്‌ പോകാനാണ്‌ ലേശം പിശുക്ക്‌ സ്വഭാവമുള്ള എനിക്ക്‌ സ്വാഭാവികമായും തോന്നിയത്‌.
   ഏത്‌ കൊടിയ വേദനയും പരാതിയില്ലാതെ എല്ലാം ഒരു നിയോഗംപോലെ നിറഞ്ഞ മനസ്സോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെയും സഹിക്കുന്ന ഒരപൂർവ ജാനസ്സിന്‌ ഉടമയാണ്‌ എന്റെ ഭാര്യ!
   എന്തിനാണ്‌ സ്വന്തം ഭാര്യയുടെ ഗുണഗണങ്ങൾ ഇങ്ങനെ ഓരോന്നായി വലിച്ചുനീട്ടി പറയുന്നതെ ന്നാവും നിങ്ങൾ ഇപ്പോൾ വിചാരിക്കുക. കാരണമുണ്ട്‌. കാൽ നൂറ്റാണ്ട്‌ കാലം എന്റെ കാഴ്ചകളിൽ നിറച്ച എന്റെ ഭാര്യയുടെ മിഴുവുറ്റ ചിത്രത്തിന്‌ ഈയിടെയായി ലേശം മങ്ങലേറ്റിരിക്കുന്നു! അതായത്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ ഭാര്യയിൽ അത്ഭുതാവഹമായ മാറ്റങ്ങൾ പ്രകടമായിരിക്കുന്നുവേന്ന്‌!!
   എന്താണ്‌ സംഭവിച്ചതെന്നറിയില്ല. സാധാരണ മിക്ക ഭർത്താക്കന്മാർക്കും ഭാര്യമാരിൽനിന്ന്‌ നേരിടേണ്ടിവരുന്ന പരാതികളൊന്നും മുമ്പ്‌ അവളിൽനിന്ന്‌ ഉണ്ടായിട്ടില്ല. സൗന്ദര്യപ്പിണക്കമോ സംശയമെന്ന തീരാരോഗമോ അവളെ ബാധിച്ചിരുന്നില്ല. അതിനാണ്‌ ഇപ്പോൾ ഉലച്ചിൽ തട്ടിയിരിക്കുന്നത്‌.
   കഴിഞ്ഞ വെള്ളിയാഴ്ച, കൃത്യമായിപ്പറഞ്ഞാൽ വിവാഹത്തിന്റെ രജതജൂബിലി ആഘോഷിച്ചതിന്റെ
പിറ്റേന്ന്‌ ഓഫീസിൽനിന്ന്‌ വൈകിയെത്തിയ സന്ധ്യയിലാണ്‌ മാറ്റത്തിന്റെ അടയാളങ്ങൾ അവളിൽ കണ്ടുതുടങ്ങിയത്‌. ഭർത്താവിന്റെ വരവും പ്രതീക്ഷിച്ച്‌ കടുപ്പത്തിലൊരു ചായ തയ്യാറാക്കി വഴിക്കണ്ണുമായി നിറപുഞ്ചിരിയോടെ നിൽക്കുകയാണ്‌ പതിവ്‌. അത്ഭുതംതോന്നി. എന്നാൽ അടുത്ത നിമിഷം ഒരു ആശങ്ക എന്നെ പിടിച്ചുലച്ചു. അവൾക്കെന്തെങ്കിലും അസുഖം...? വിവാഹശേഷം സ്വന്തം വീടിന്റെ കാളിംഗ്‌ ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തേണ്ടിവന്ന ചുരുക്കം ചില അവസരങ്ങളിൽ ഒന്നായിരുന്നു അത്‌.
   ജോലിക്കാരി ഭാനുവാണ്‌ കതക്‌ തുറന്നത്‌.
   "എന്തുപറ്റി? ദേവുവിന്‌ സുഖമില്ലേ?" ഉദ്വേഗത്തോടെയാണ്‌ ചോദിച്ചതു.
   "ഇല്ല സാർ, കുഴപ്പമൊന്നുമില്ല".
   മറുപടി അൽപം ആശ്വാസം നൽകി. ബഡ്‌ർറൂമിലേക്ക്‌ നോക്കി. ആൾ അവിടെയില്ല. വിളിച്ചുനോക്കിയെ ങ്കിലും പ്രതികരണമുണ്ടായില്ല. അടുക്കളയിലേക്ക്‌ തിടുക്കത്തിൽ ചെന്നു. കാലവർഷസന്ധ്യയുടെ കാളിമ മുഴുവൻ തന്നിലേക്ക്‌ ആവാഹിച്ച്‌, നിഷ്ക്രിയയായി പുറത്തേക്ക്‌ മിഴികൾ പായിച്ച്‌ അവൾ ഇരിക്കുന്നു! വിശ്വസിക്കാൻ കഴിഞ്ഞില്ല.
   "എന്താ ദേവു, സുഖമില്ലേ?"
   മറുപടി ഉണ്ടായില്ലെന്ന്‌ മാത്രമല്ല, മുഖം തിരിച്ച്‌ നോക്കുകകൂടി ഉണ്ടായില്ല. അത്‌ ആദ്യത്തെ അനുഭവമായതിനാൽ ഹൃദയത്തിലെവിടെയോ ഒരു മുള്ള്‌ കൊണ്ടതുപോലെ!
   പതിവിന്‌ വിപരീതമായി ഭാനുവാണ്‌ ചായകൊണ്ടുവന്നത്‌. നിമിഷനേരംകൊണ്ട്‌ എന്റെ ജീവിതത്തിന്റെ കാൽ നൂറ്റാണ്ട്‌ നഷ്ടമായെന്ന്‌ എന്നെ ആരോ ഓർമിപ്പിച്ചു! അത്‌ ഉള്ളിൽ അസ്വസ്ഥതയായി വളർന്നു. നഷ്ടങ്ങളുടെ ജീവിക്കുന്ന അടയാളമായ നിറകപ്പിലേക്ക്‌ ഞാൻ തുറിച്ചു നോക്കി. അപ്പോൾ ആ ചായക്കപ്പ്‌ എന്നെ കൊഞ്ഞനം കുത്തുന്നതായി തോന്നി.
    "നിന്റെ കൊച്ചമ്മയ്ക്ക്‌  എന്തുപറ്റി?"
    "അറിയില്ല സാറേ..."
   " വിശേഷിച്ച്‌ ആരെങ്കിലും ഇവിടെ വന്നിരുന്നോ?"
    "ഇല്ല സാർ." തിരിഞ്ഞ്‌ നടക്കുമ്പോൾ പെട്ടെന്ന്‌ ഓർമവന്നതുപോലെ അവൾ തിരിഞ്ഞുനിന്നു.
    "പിന്നെ... സാർ..."
    "എന്താ...?"
    "അശ്വതിച്ചേച്ചി വന്നിരുന്നു."
    നിസാരകാര്യത്തിന്‌ വർഷങ്ങളായി മുഖാമുഖം കണ്ടാൽപോലും മിണ്ടാതിരുന്നവരാണ്‌. നല്ലകാര്യം. മനുഷ്യർ പിണങ്ങി കഴിയേണ്ടവരല്ലല്ലോ. പ്രത്യേകിച്ചും അയൽവാസികൾ. ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ, ആ ഇണക്കവും ഈ പിണക്കവുമായി എന്തു ബന്ധം?
    വസ്ത്രംമാറി, കുളിച്ച്‌ എത്തുമ്പോഴും ദേവു അതേ ഇരിപ്പിൽനിന്ന്‌ അനങ്ങിയിരുന്നില്ല.
    അത്താഴം കഴിച്ചെന്നുവരുത്തി. ഭാഗ്യം! എന്നെ അത്താഴപ്പട്ടിണി കിടത്താൻ അവൾ തയ്യാറായില്ലല്ലോ. മറ്റൊരു അമ്പറപ്പുകൂടി എനിക്ക്‌ സമ്മാനിച്ച്‌, പതിവിന്‌ വിപരീതമായി ജോലികളെല്ലാം ഭാനുവിനെ ഏൽപ്പിച്ച്‌ അവൾ വളരെ നേരത്തെ ബഡ്‌ ർറൂമിലെത്തി.
    മനുഷ്യന്റെ അസ്തിത്വദു:ഖത്തിന്റെ ആഖ്യായികാകാരനായ ഫ്രാൻസ്‌ കാഫ്കയുടെ മെറ്റമോർഫസിസിലെ നായകൻ ഗ്രേഗർ സാംസ തന്റെ വിചിത്ര സ്വപ്നത്തിന്റെ അവസാനം ഒരു കൂറ്റൻ പാറ്റയായി രൂപാന്തരപ്പെടുന്ന ഭീതിദമായ അവസ്ഥയിൽ ആമഗ്ദനായി ഇരിക്കുകയായിരുന്നു ഞാനപ്പോൾ. അവൾ നിശബ്ദം കിടക്കയുടെ ഒരരുകുചേർന്ന്‌ കിടക്കാനുള്ള ശ്രമം ആരംഭിച്ചു. ആ മുഖത്ത്‌ കാർമേഘങ്ങൾ കനത്തുതന്നെ കിടക്കുകയാണ്‌.
   ഗ്രേഗർ സാംസയെപ്പോലെ ഒരു രൂപാന്തരം എന്നിലും സംഭവിക്കുന്നതായി ഞാൻ സങ്കൽപ്പിച്ചു. ഒരു പാറ്റയായോ പല്ലിയായോ ഞാൻ മാറിയാലോ? ഭിത്തിയിലൂടെ തലങ്ങും വിലങ്ങും ഓടാം. മുറിയുടെ മേൽത്തട്ടിൽനിന്ന്‌ ഞാണ്‌ കിടക്കാം. കൺമുമ്പിൽ പ്രത്യക്ഷപ്പെടുന്ന പ്രാണികളെ പിടിച്ച്‌ ഭക്ഷിക്കാം. അപ്പോൾ ഭിത്തിയിലെ ട്യൂബ്‌ ലൈറ്റിന്‌ മുകളിലിരുന്ന്‌ ചിലച്ച ഒരു പല്ലിയിൽ എന്റെ കണ്ണുകൾ ഉടക്കി. പാറ്റയെക്കാൾ ആകർഷകമായി എനിക്കപ്പോൾ തോന്നിയത്‌ പല്ലിയെയാണ്‌. സൂക്ഷിച്ചു നോക്കുമ്പോൾ എന്നെ നോക്കി അത്‌ എന്തോ മുരണ്ടുവോ? അതിന്റെ നീണ്ട ചുണ്ടിൽ ഒരു നേർത്ത മന്ദഹാസം വിരിഞ്ഞുവോ? നിമിഷങ്ങൾക്കകം ആ പല്ലിയുമായി എനിക്ക്‌ ഒരു ആത്മബന്ധം ഉടലെടുത്തതുപോലെ! കരച്ചിലിന്റെ ഒരു നേർത്ത സ്വരം എന്റെ കാതുകളെ വിഴുങ്ങി. അത്‌ പല്ലിയിൽനിന്നുതന്നെയോ എന്ന്‌ എനിക്ക്‌ നിശ്ചയിക്കാനായില്ല. എന്നാൽ നിമിഷങ്ങൾക്കകം ഞാൻ യാഥാർഥ്യബോധത്തിലേക്ക്‌ തിരികെയെത്തി.
    ദേവുവിന്റെ അടക്കിപ്പിടിച്ച കരച്ചിലാണത്‌!  
    "നിനക്കെന്താ ദേവു പറ്റിയത്‌?" ചോദ്യം ഭാര്യയോടാണെങ്കിലും എന്നെ സാകൂതം നോക്കിയിരിക്കുന്ന പല്ലിയിൽ അപ്പോഴും എന്റെ കണ്ണുകൾ ഉടക്കിയിരുന്നു.
   "നിനക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത്‌ എന്നോട്‌ പറയ്‌. നമുക്ക്‌ പരിഹാരമുണ്ടാക്കാം." പല്ലിയിൽനിന്ന്‌ കണ്ണുകളെടുക്കാതെ ഞാനറിയിച്ചു.
   "ഞാൻ നിങ്ങളുടെ ആരാ...?" എടുത്തടിച്ചതുപോലെയുള്ള ആ ചോദ്യം എന്നെ വിസ്മയത്തിന്റെ കയത്തിലേക്ക്‌ തള്ളിയിട്ടു. ശബ്ദത്തിലെ രൂക്ഷതമൂലമാവാം എന്നെ സാകൂതം വീക്ഷിച്ചിരുന്ന പല്ലി പേടിച്ചരണ്ട്‌ ട്യൂബ്‌ ലൈറ്റ്‌ ഫ്രെയിമിനിടയിലേക്ക്‌ ഓടിയൊളിച്ചു.
   മറുപടി കിട്ടാത്തതിനാലാവാം കുറേക്കൂടി ഉച്ചത്തിൽ അവൾ ചോദ്യം ആവർത്തിച്ചു.
   അപ്പോൾ ചിരിയാണ്‌ വന്നത്‌.
   "ഇപ്പോളിങ്ങനെ ഒരു സംശയം തോന്നാൻ...?"
   അതിനുള്ള മറുപടിയല്ല തുടർന്നുണ്ടായത്‌.
   "വീടുകാക്കുന്ന, അച്ഛന്റെയും മക്കളുടെയും കാര്യങ്ങൾ സമയാസമയം നോക്കി നടത്തുന്ന, മനസ്സും വിചാരങ്ങളുമില്ലാത്ത ഒരു സ്ത്രീ അല്ലേ? ചുരുക്കത്തിൽ ശമ്പളമില്ലാത്ത വേലക്കാരി."
   വിസ്മയത്തിന്റെ കയങ്ങൾ അവസാനിക്കുന്നില്ല. അതിന്റെ നിഗോ‍ൂഢതയും വിപുലതയും അതിരുകളില്ലാതെ വളരുകയാണ്‌. വിടർന്ന മിഴികളോടെ അവളെ നോക്കി ഇരുന്നുപോയി. എത്രകാലം ഒരേ കൂരയ്ക്കുകീഴിൽ, ഒരേ കിടക്കയിൽ സുഖദു:ഖാങ്ങൾ പങ്കിട്ട്‌ കഴിഞ്ഞാലും ആർക്കും ആരേയും മനസ്സിലാക്കുവാൻ കഴിയില്ലെന്ന്‌ സഹപ്രവർത്തകൻ വിശ്വനാഥൻ രണ്ട്‌ പേഗ്‌ അകത്തായിക്കഴിയുമ്പോൾ സ്ഥിരമായി പറയാറുള്ളത്‌ ഓർത്തു.
   "എനിക്കും നിങ്ങളെപ്പോലെ ഈ നാലുചുവരുകൾ കടക്കണം. വിശാലമായ പുറംലോകം കാണണം."
   കണ്ണുകൾ അവളുടെ മുഖത്തുതന്നെ ഉടക്കി നിൽക്കുകയായിരുന്നു. അവൾ വാക്കുകൾക്ക്‌ കൃത്രിമത്വത്തിന്റെ കുപ്പായമണിയിച്ചിരിക്കുന്നു!
   "എന്താ നിങ്ങളൊന്നും പറയാത്തെ...?"
   "വേണമെന്നും വേണ്ടെന്നും നിശ്ചയിച്ചതു നീതന്നെയല്ലേ?"
   "എന്നാൽ ഇപ്പോൾ വേണമെന്ന്‌ ഞാൻ തീരുമാനിക്കുന്നു."
    "ആയിക്കോട്ടെ. നിനക്ക്‌ ഈ നാലു ചുവരുകൾക്ക്‌ പുറത്ത്‌ കടക്കണമെന്ന്‌ എപ്പോൾ തോന്നിയാലും എന്നോട്‌ പറഞ്ഞാൽമതി, ഞാൻ കൊണ്ടുപോകാം." ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചു, ഞാൻ.
    അതോടെ പല്ലിയെ മറന്നു. ഭാര്യയുടെ നിറം മാറ്റവും.
   പിറ്റേന്ന്‌ ഞായറാഴ്ചയാണ്‌. വൈകുന്നേരം അത്യാവശ്യമായി പങ്കെടുക്കേണ്ട ഒരു മീറ്റിംഗിന്‌ പോകാൻ തയ്യാറാകുമ്പോൾ ഭാര്യയുടെ മൊബെയിലിലേക്ക്‌ ഒരു വിളിവന്നു. വൈകാതെ പൂർവാധികം കനപ്പിച്ച മുഖവുമായി അവൾ ധൃതിയിൽ കടന്നുവന്നു.
   "എനിക്കിപ്പോൾ കടപ്പുറത്ത്‌ പോകണം."
   ഒരു പാവാടക്കാരിയുടെ ശാഠ്യമാണ്‌ എനിക്ക്‌ ഓർമ വന്നത്‌.
   "ദേവു, അത്‌... ഇപ്പോൾ... എനിക്ക്‌..."
   "നിങ്ങളല്ലേ പറഞ്ഞത്‌ എപ്പോൾ എവിടെ പോകണമെങ്കിലും പറഞ്ഞാൽ മതിയെന്ന്‌..."
  അതിനെ ഖണ്ഡിക്കാനാവാതെ ഞാൻ കുഴങ്ങി.
   "ആദ്യമായി ഞാനൊരു കാര്യം ആവശ്യപ്പെട്ടപ്പോൾ..." ഒരു പൊട്ടിത്തെറിക്ക്‌ മുമ്പുള്ള തീപ്പൊരിയാണതെന്ന്‌ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.
   "ശരി. തയ്യാറായിക്കൊള്ളു." മറ്റൊന്നും എനിക്ക്‌ പറയാൻ കഴിഞ്ഞില്ല.
   നിമിഷങ്ങൾക്കകം സാരി വാരിവലിച്ചുറ്റി അവൾ തിടുക്കത്തിൽ പുറത്തെത്തി.
   എത്ര പെട്ടെന്നാണ്‌ മനുഷ്യർക്ക്‌ മാറ്റങ്ങൾ സംഭവിക്കുന്നതെന്ന ചിന്തയായിരുന്നു തിരക്കേറിയ നഗരമദ്ധ്യത്തിലൂടെ വണ്ടിയോടിക്കുമ്പോഴും എന്നെ മഥിച്ചിരുന്നത്‌.
   കടപ്പുറം ജനനിബിഢമായിരിക്കുന്നു. ഞായറാഴ്ചയായതിനാൽ ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ജനം ഒഴുകിയെത്തിക്കൊണ്ടിരുന്നു.
   വണ്ടിയുടെ വീലുകൾ നിശ്ചലമാകുംമുമ്പ്‌ അവൾ ചാടിയിറങ്ങിക്കഴിഞ്ഞു. തകർന്ന്‌ അടുത്തൂൺ പറ്റാറായ കടൽപ്പാലത്തിന്റെ തൂങ്ങിയാടുന്ന അവശിഷ്ടങ്ങൾക്കടുത്തേക്ക്‌ അവൾ അതിവേഗം നടന്നു. ഒപ്പമെത്താൻ എനിക്ക്‌ നന്നേ ക്ലേശിക്കേണ്ടിവന്നു.
   തിരമാലകൾ അതിക്രമിച്ചുകയറി നക്കിത്തുടച്ച, കടൽപ്പാലം ആരംഭിക്കുന്നിടത്തെ മണ്ണ്‌ പരവതാനി വിരിച്ചപോലെ! ലക്ഷ്യത്തിലെത്തിയപോലെ അവിടെ അവൾ നിശ്ചലയായി. പിന്നെ കണ്ണുകൾ നാലുപാടും ആരെയോ തിരയുകയായി! കപ്പലണ്ടി വിൽപ്പനക്കാരൻ പയ്യനിൽനിന്ന്‌ വാങ്ങിയ പൊതികളിലൊന്ന്‌ നീട്ടിയെങ്കിലും അവളത്‌ കണ്ടതായി നടിച്ചില്ല.
   "ദേവൂ, നീ ആരെയാണ്‌ തിരയുന്നത്‌? കൂട്ടുകാരികൾ ആരെങ്കിലും വരുമെന്ന്‌ പറഞ്ഞിരുന്നോ?"
   അതിന്‌ മറുപടി പറയാതെ അവൾ തറപ്പിച്ചൊന്ന്‌ നോക്കുകമാത്രം ചെയ്തു.
   നിർബന്ധിച്ചപ്പോഴാണ്‌ ചൊരിമണലിൽ ഇരുന്നത്‌. കാറ്റിനേയും കടലിനേയും ഭേദിച്ച്‌ ഒരു ചെറുകപ്പൽ തിരകളിൽ ചാഞ്ചാടുന്നത്‌ കാണാം. തിരമാലകളെ ഗർഭഗൃഹത്തിലൊതുക്കി പോക്കുവെയിലിന്റെ ശോണിമയെ ആലിംഗനം ചെയ്യാനുള്ള നിതാന്ത ശ്രമത്തിലാണ്‌ കടൽ.
   പെട്ടെന്ന്‌ അവർക്കുമുന്നിലൂടെ ഏതാനും കുട്ടികൾ ആരവമുയർത്തി ഓടിപ്പോയി. അവരിൽ ഒരു കുട്ടിയുടെ മുഖത്തേക്ക്‌ അവൾ ഉത്ക്കണ്ഠയോടെ നോക്കുന്നതും പൊടുന്നനെ ആ കണ്ണുകളിൽനിന്ന്‌ തീ ചിതറുന്നതും കണ്ടു. ഒരുവേള ഭയം എന്റെ പെരുവിരൽ മുതൽ അരിച്ചുകയറി. എന്റെ ഭാര്യയുടെ മനോനിലയെങ്ങാനും...
    അവളെ പ്രകോപിപ്പിച്ചതു ആരെന്നായി എന്റെ അന്വേഷണം. എന്റെ കണ്ണുകൾ ആ കുട്ടിയുടെ മുഖത്ത്‌ പതിച്ചു. ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്‌ ഞാനാണ്‌. ഭാര്യയുടെ കണ്ണുകളിൽനിന്ന്‌ ചിതറുന്ന തീയുടെ ചൂട്‌ എന്നിലേക്ക്‌ പടർന്നു കയറി. അത്‌ എന്നെ ഭസ്മമാക്കുമോയെന്ന്‌ ഞാൻ ഭയന്നു.
    ആ കുട്ടിക്ക്‌ എന്റെ മകന്റെ മുഖച്ഛായ...!
   ഭാര്യ പൊട്ടിത്തെറിയുടെ വക്കിലെത്തുമ്പോൾ, ഒരു യുവാവ്‌ ഓടിയെത്തി കുട്ടിയുടെ കൈയിൽ പിടിച്ച്‌ വാത്സല്യത്തോടെ ശകാരിച്ചു.
   എന്റെ പ്രതിച്ഛായ കാണുംപോലെ ഞാൻ അയാളെ തുറിച്ചുനോക്കി.
   ട്യൂബ്‌ ലൈറ്റിനുള്ളിൽ മറഞ്ഞ പല്ലി പൊടുന്നനെ ഈർപ്പമുള്ള ചൊരിമണലിൽ പ്രത്യക്ഷപ്പെട്ടു. നിമിഷാർധത്തിൽ അത്‌ വളരുകയായി. അതിനിപ്പോൾ എന്നെ വിഴുങ്ങാനുള്ള വലിപ്പം! നോക്കിനിൽക്കെ, അതിന്റെ മുഖച്ഛായ മാറുന്നതും എന്റെ മുഖം അതിന്റെ തലയോട്‌ ചേരുന്നതും ഞാനറിഞ്ഞു. അപ്പോൾ എനിക്ക്‌ എന്റെ മുഖം നഷ്ടപ്പെട്ടു. അത്‌ പല്ലിക്ക്‌ സ്വന്തമായി!

ഫൈസല്‍ ബാവ   

 

“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ ജലത്തിനായി കേഴുന്നവരുടെ നിര ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ഒപ്പം ജല വിനിയോഗത്തിന്റെ ധൂര്‍ത്തും ജല വിപണിയും. വെള്ളം വിപണന വസ്തുവായി മാറുന്നതോടെ ഏറെ പ്രതിസന്ധികള്‍ നെരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനം വര്‍ഷത്തില്‍ ഒരു മീറ്റര്‍ വെച്ച് താഴുകയാണെന്ന ഞെട്ടിക്കുന്ന സത്യം നില നില്‍ക്കെയാണ് ജല വിപണി സജ്ജീവമാകുന്നത്. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങും. കടം വാങ്ങി വിധേയത്വം സീകരിച്ചു കഴിഞ്ഞ മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലെ ഉയരുന്ന നിയന്ത്രണങ്ങള്‍ കോടി ക്കണക്കിന് ദരിദ്ര ജനങ്ങളെ ഇരകളാക്കും. അധിനിവേശത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഇതൊരു എളുപ്പ വഴിയാകും. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകും എന്ന പ്രവചനം ശരിയാകുന്ന തരത്തിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ജല തര്‍ക്കങ്ങള്‍ കൂടി വരികയാണ്. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ മറി കടന്ന് ഒഴുകി കൊണ്ടിരിക്കു ന്നുണ്ടെന്നത് ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. വെള്ളത്തിനു വേണ്ടി ഇസ്രയേല്‍ നടത്തുന്ന ഗൂഡ തന്ത്രം അമേരിക്ക ഇറാഖിലൂടെ സഫലീകരിച്ചു കൊടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ശുദ്ധ ജലം ഒഴുകുന്ന ഒരേയൊരു രാജ്യം ഇറാഖ് ആണെന്നും അവിടെ എണ്ണ മാത്രമല്ല എന്നും, ടൈഗ്രീസും യൂഫ്രട്ടീസും ഒഴുകുന്ന ഇറാഖിലെ ജല സമ്പത്ത് ചെറുതല്ലെന്നും ഉള്ള കാര്യം അധിനിവേശം നടത്തുന്നവര്‍ക്ക് നന്നായി അറിയാം.

കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്തിനായി മത്സരിക്കുകയാണ്. മൊണ്‍സാന്റൊ, മിത്സുബിഷി, ഹൊയണ്ടായ്, ന്യൂയസ് ലിയോനായിസ് ഡിയോക്സ്, വിവന്റി, അക്വാഡി ബാഴ്സിലോണ, തേംസ് വാട്ടര്‍, ആംഗ്ലിയന്‍ വാട്ടര്‍, ബെക്ടെല്‍ തുടങ്ങിയ ആഗോള കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്ത് ലക്ഷ്യമിട്ട് ചതിയുടെ സഹായ ഹസ്തങ്ങള്‍ നീട്ടുമ്പോള്‍ അതത് രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ വികസനം എന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിവിധ തരത്തിലുള്ള പദ്ധതികളായി അവതരിപ്പിക്കുകയും പദ്ധതിയുടെ യഥാര്‍ഥ ഗുണ ഭോക്താക്കള്‍ കുത്തക കമ്പനികളാകുന്നു. കുത്തക കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ അതത് ഭരണ കൂടങ്ങള്‍ ജല വില്‍പ്പനക്ക് കൂട്ടു നില്‍ക്കുന്നു.

ലോകത്ത് ആകമാനം നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാര വല്‍ക്കരണ ത്തിന്റെ ഭാഗമായി ചില കൈകളില്‍ മാത്രം സമ്പത്ത് കുന്നു കൂടുകയും വലിയൊരു വിഭാഗം ദരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ ഈ ചൂഷണത്തിനു മുന്നില്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ സുഖ സൌകര്യങ്ങക്കായി ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിക്ക് അനുസൃതം അല്ലാത്ത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അടിച്ചേല്‍പിച്ച് അവിടെ വിഭവ ത്തകര്‍ച്ച സൃഷ്ടിച്ച് വിപണി കണ്ടെത്തുകയാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. മുതലാളിത്ത രാജ്യങ്ങളില്‍ ഒരാള്‍ ‘ഫ്ലഷ്’ ചെയ്തു കളയുന്ന ജലം പോലും മൂന്നാം ലോക രാജ്യത്തെ ഒരാളുടെ മുഴുവന്‍ ആവശ്യത്തിനു പോലും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധങ്ങളും ജല മലിനീകരണവും മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. ഓരോ യുദ്ധങ്ങളും നോക്കുക, ജല സംഭണികള്‍ തകര്‍ക്കുക എന്നത് ഒരു യുദ്ധ ലക്ഷ്യമാണ് ‍. ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അവിടുത്തെ ജല സംഭരണികള്‍ ബോംബിട്ട് തകര്‍ത്തത് നാം കണ്ടതാണ്. ആദ്യ ബോംബ് സദ്ദാമിന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി ആയിരുന്നെങ്കില്‍ രണ്ടാമത്തെ ബോംബ് ശുദ്ധ ജല സംഭരണിക്കു നേരെ ആയിരുന്നു. ഈ ശുദ്ധ ജല പ്ലാന്റ് തകര്‍ത്തതിലൂടെ ജല വിതരണം മുടക്കി യുദ്ധ മുന്നേറ്റം നടത്തിയ അമേരിക്ക യുദ്ധാനന്തരം ഇറാഖിലെ ജല വിതരണത്തിന് ബെക്ടെല്‍ എന്ന കുത്തക കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആഗോള വല്‍ക്കരണത്തിന്റെ ഭീകര മുഖമാണ് ഇവിടെ നാം കണ്ടത്‌. ഇത്തരത്തില്‍ തകര്‍ക്കുക: പുനര്‍നിര്‍മ്മിക്കുക എന്ന മുതലാളിത്ത തന്ത്രം വെള്ള കച്ചവടത്തിലും വന്നിരിക്കുന്നു. യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന ജല മലിനീകരണത്തിന് വന്‍ ശക്തികളല്ലാതെ മറ്റാരാണ് ഉത്തരവാദി?

വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആകുമെന്നത് ഏറെ ക്കുറെ ശരിയായി തുടങ്ങിയിരിക്കുന്നു. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ആഗോള വല്‍ക്കരണ നയങ്ങള്‍ക്കൊപ്പം ഓടാന്‍ വെമ്പുന്ന നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇന്ത്യയില്‍ കുത്തകള്‍ക്ക് വിപണി ഒരുക്കി കൊടുക്കുകയാണ്. 110 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ വലിയൊരു വിപണിയാണെന്ന് അവരും മനസിലാക്കിയിരിക്കുന്നു. കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് മാന്യതയായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ ജല ചൂഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലം വെള്ളത്തിനായി പൊരുതേണ്ടി വരുമോ? ജല യുദ്ധങ്ങള്‍ വരുന്ന വഴി നാം തന്നെ വെട്ടി കൊടുക്കണോ? ഇതിനിടയിലാണ് ജലത്തര്‍ക്കം മുല്ലപെരിയാറിലൂടെ നാം അനിഭവിച്ചു കൊണ്ടോരിക്കുന്നത്. കുറച്ച് മുമ്പ്‌ തമിഴ്നാട് തര്‍ക്കിച്ചത് കര്‍ണാടകയുമായിട്ടായിരുന്നു അന്ന് കാവേരിയിലെ ജലമാണ് തര്‍ക്ക വിഷയമെങ്കില്‍ ഇന്ന് മുല്ലപെരിയാറില്‍ അണക്കെട്ട് കെട്ടുന്നതിനെ സമ്പന്ധിച്ച തര്‍ക്കമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പരസ്പരം പോരടിക്കുന്ന തരത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. ഇടുക്കി എന്ന ജില്ലയെ ആസൂത്രണമില്ലാത്ത വിവിധ പദ്ധതികളാല്‍ അണകെട്ടി ഈ അപകടാവസ്ഥയില്‍ എത്തിച്ചത് മറ്റാരുമല്ല. ലോകം ജലത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം വരുമെന്ന ദീര്‍ഘവീക്ഷണം നമുക്ക് പണ്ടേ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 
ഇനി അണക്കെട്ട് കേട്ടുകയല്ലാതെ മറ്റുവഴിയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചതും മറ്റാരുമല്ല. നമ്മുടെ അരുവികളും തോടുകളും കുളങ്ങളും പുഴകളും സംരക്ഷിക്കാന്‍ ഇന്നും നമുക്കൊരു ആസൂത്രണമില്ല എന്ന അവസ്ഥയെ ഇതിനോട് ചേര്‍ത്ത്‌ വായിക്കണം. അതായത്‌ മുല്ലപെരിയാര്‍ പ്രശ്നം പരിഹരിച്ചാലും നാം നേരിടാന്‍ പോകുന്ന കടുത്ത ജലക്ഷാമത്തേയും, വെള്ളകച്ചവടത്തേയും അതിജീവിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. മുല്ലപെരിയാര്‍ ഇന്ന് രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. ആകുലത പേറിയ വലിയൊരു ജനപഥം അണക്കെട്ടിനു താഴെ ജീവിക്കുന്നു. ഒരു ഭൂമികുലുക്കമോ മറ്റോ കേരളത്തിന്‍റെ ഭൂമിശാസ്ത്രം തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ ദുരന്തം ഉണ്ടായാല്‍ അതില്‍ അത്ഭുതപെടേണ്ട. ഈ പേടിപ്പെടുത്തുന്ന അവസ്ഥയക്ക് പരിഹാരം കാണാന്‍ തടസ്സമായി നില്‍ക്കുന്നത്‌ കേവലം പ്രാദേശിക രാഷ്ട്രീയ വാശിമാത്രമാണ് എന്നതാണ് ദുരവസ്ഥ. ഇതിന്റെ മറുവശം മലയാളി മറക്കരുത് വേപ്പില മുതല്‍ ഓണത്തിന് പൂക്കളമിടാന്‍ പൂവും, സദ്യക്ക് വാഴയില വരെ തരുന്നത് തമിഴരാണ്. നാമിന്നും കറിവേപ്പില വരെ കൃഷി ചെയ്യാന്‍ തയ്യാറായിട്ടില്ല. പകരം റിയല്‍ എസ്റ്റേറ്റ് ബിസിനസിനും റിസോര്‍ട്ടുകള്‍ക്കും വേണ്ടി ഇന്നും നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യാന്‍ നമുക്കൊരു മടിയിമില്ല. വെട്ടിവെളുപ്പികുമ്പോള്‍ ഒന്നും നാം ജലത്തെ പറ്റിയോ പ്രകൃതിയെ ഒന്നും നാം ചിന്തിക്കുന്നില്ല. തമിഴ്നാടിന്റെ രാഷ്ട്രീയ വാശിയേ ഇവിടെ അംഗീകരിക്കുന്നില്ല. അതിനോടൊപ്പം മേല്പറഞ്ഞ നമ്മുടെ കുറവുകളെ പറ്റിയും നാം ചിന്തിക്കണം. ജലത്തെ പറ്റിയുള്ള ചിന്ത ലോകം മുഴുമന്‍ വ്യാപിക്കുകയാണ് എന്നാല്‍ നമുക്കിടയില്‍ മുല്ലപെരിയാര്‍ മാത്രമാണ് വിഷയം. അതും പുതിയ അണക്കെട്ട് കെട്ടുന്നതോടെ ആ പ്രശ്നവും തീരുമെന്ന് അര്‍ഥം. അവിടെ നില്‍ക്കരുത് കാര്യങ്ങള്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. കൊക്കോകോള കമ്പനി പ്ലാച്ചിമടയിലെ ജലമൂറ്റി ഒരു പ്രദേശത്തെ മുഴുവന്‍ കൊടും വരള്‍ച്ചയിലേക്ക് നയിച്ചതിനെതിരെ നമ്മുടെ ഭരണ കൂടങ്ങള്‍ എടുത്ത സമീപനം ഓര്‍ക്കുക ഇപ്പോള്‍ പ്ലാച്ചിമട സമരത്തിന്റെ ഫലം എന്തായിരുന്നു. കമ്പനി പൂട്ടിപോയി എന്നതിലപ്പുറം എന്തു ഗുണമാണ് ഇരകള്‍ക്ക് ലഭിച്ചത്‌. നഷ്ടം നഷ്ടമായി തുടരുന്നു. പെരിയാര്‍ നദിയെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ മലിനീകരണം തുടരുന്ന നമ്മുടെ വ്യവസായിക വികസനത്തെ കേരള ജനത ഇതുവരെ ഏറ്റെടുത്തതോ? ചക്കംകണ്ടം അടക്കം കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധ തരത്തില്‍ ജലമലിനീകരണം തുടരുന്നത് നാം കാണുന്നില്ലേ? ശുദ്ധജല സ്രോതസ്സായ വനങ്ങളും കുന്നുകളും ദിനം പ്രതി ഇല്ലാതാകുന്നത് നമ്മുടെ കണ്മുമ്പില്‍ തന്നെയല്ലേ? ആറുമാസം മണ്‍സൂണ്‍ കനിഞ്ഞ്‌ തുടര്‍ച്ചയായി മഴ ലഭിക്കുകയും 44 നദികള്‍ ഒഴുകുകയും ചെയ്യുന്ന കേരളത്തിലെ ഒടുമിക്ക പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും ജൂണ്‍ കഴിയുന്നതോടെ തന്നെ കടുത്ത ജലക്ഷാമം നേരിടേണ്ടിവരുന്ന അവസ്ഥയെ പറ്റി ഇന്നും നാം ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ? ഈ ചിന്തകള്‍ കൂടി നമുക്കിടയിലൂടെ കടന്നു പോകേണ്ടാതല്ലേ? 
എന്നാല്‍ അതുണ്ടാകുന്നില്ല എന്നതാണ് ഏറെ ദു:ഖകരം. ജലയുദ്ധം നമുക്കിടയില്‍ വന്നു കഴിഞ്ഞു... മുല്ലപെരിയാറും, ചക്കംകണ്ടവും, പ്ലാച്ചിമടയും, പെരിയാര്‍ നദിയുടെ മലിനീകരണവും. പമ്പയുടെ ശോഷണവും, വറ്റിവരണ്ട നിളയും നല്‍കുന്ന സൂചന അതാണ്‌. ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി ഇടപെടുകയും ചെയ്യുന്ന സമീപനവും ഇനിയെങ്കിലും നമുക്കുണ്ടാവണം. ഉടനെ തീരുമാനമെടുക്കേണ്ട മുല്ലപെരിയാറും, അതോടൊപ്പം ഇനിയെങ്കിലും പരിഹാരത്തിനായി ശ്രമിക്കേണ്ടവയാണ് മേല്‍ സൂചിപ്പിച്ച പലതും... ജലത്തെ പറ്റിയുള്ള ആകുലത ലോകം മുഴുവന്‍ വ്യാപിക്കുമ്പോള്‍ നമുക്കായി മാറി നില്ക്കാന്‍ ആവില്ല. ഇനിയെങ്കിലും നമ്മുടെ വികസന സങ്കല്‍പ്പത്തില്‍ മാറ്റം ഉണ്ടാവട്ടെ.

“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”

കൊന്നപ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്.
പ്രിയ സായുജ്


എനിക്ക് ദാഹിക്കുന്നു 
ചുണ്ടുകള്‍ വരളുന്നു 
തൊണ്ട ചുട്ടുപൊള്ളുന്നു
അവസാന തുള്ളി ചോരയും 
ഊറ്റികുടിച്ചെന്‍റെയുച്ചിയില്‍ 
സൂര്യന്‍ ഉഗ്രതാപം ചൊരിയുന്നു 

ഞാന്‍ കരഞ്ഞു നോക്കി 
കുറച്ചു കണ്ണുനീരെങ്കിലും കിട്ടിയിരുന്നെങ്കില്‍ !

ഞാന്‍ ആകാശത്തേക്ക് നോക്കി 

വഴിതെറ്റി വന്ന മേഘങ്ങള്‍ ഒന്നുപോലും ഇല്ലെന്നോ ?

ഞാന്‍ ഭൂമിയിലേക്ക്‌ നോക്കി 

മണ്ണും ഒരിറ്റു നീരിനായ്‌ കേഴുന്നു!


ആശരീരിയായൊരു ആര്‍ത്തനാദമെന്നില്‍ അലയടിച്ചു 
"മരം മുറിച്ചു നീ മണിമാളിക തീര്‍ത്തു 
മണല്‍ വാരി നീ സ്വപ്നസൌധം പണിഞ്ഞു 
എനിക്കു പെയ്തിറങ്ങാന്‍ ഹരിതവനമില്ലാതെ 
എനിക്കൊഴുകാന്‍ ഭൂമിയില്ലാതെ 
ഞാന്‍ നിന്നിലേക്കെത്തുന്നതെങ്ങനെ പൈതലേ ?"

ഉത്തരമില്ലാതെ കേണു ഞാന്‍ 

എനിക്കു ദാഹിക്കുന്നു.......

ഒരിത്തിരി വെള്ളം തരൂ.....  


[ സന്ദേശം:നാളേക്ക് കരുതിവയ്ക്കേണ്ടത് പണം മാത്രമല്ല...]

സലില മുല്ലന്‍ 

ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?

സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട
ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.


രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .

ചിരിച്ചും കരഞ്ഞും
ഒന്നിച്ചുറങ്ങിയും
മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് കഴിഞ്ഞു നാം.


നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.

ഒടുവിലൊരു നാളില്‍
എല്ലാം മറന്നു നീ
എന്നെ ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍കോരിയിട്ടിട്ട്

ചൂടകറ്റാനായി
വിശറിയാല്‍ വീശുന്നു.
നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !


നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഞാന്‍ വെറുതെ നടിക്കുന്നൂ.

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു,
ഞാന്‍ വീണു പിടയുന്നൂ...

രശ്മി  കെ.എം 

ആകാശം വന്നു തലയ്ക്കടിച്ചപ്പോള്‍
കാല്‍ക്കീഴില്‍ ഭൂമി വഴുതിക്കളിച്ചപ്പോള്‍
ചുടുകാറ്റിന്റെ തിരയിളക്കത്തില്‍ മുങ്ങിപ്പോയപ്പോള്‍
എന്തെല്ലാമോ ചെയ്യണമെന്നു വിചാരിച്ചു.
ഒന്നും സംഭവിച്ചില്ല.
ഉണക്കുവീണു തുടങ്ങിയ കണ്ണുകളില്‍
വീണ്ടും നീരു പൊടിഞ്ഞു.
അത്രമാത്രം.

ഇരുട്ടിലേക്കു വീണുപോയ അവകളെ
കണ്ടവരോ അറിഞ്ഞവരോ ഇല്ല.
പുറന്തള്ളിയ കണ്ണുകള്‍ക്കും വേണ്ട.
ഏറ്റുവാങ്ങാന്‍ ആളില്ലാതെ
ഒഴുക്കിന്റെ തുടര്‍ച്ചപോലും നഷ്ടപ്പെട്ട്
ചിതറിവീണു മരിച്ചു.

അതിന്റെ ചൂടേറ്റ് ഇരുട്ടിനു പൊള്ളിയിട്ടുണ്ടാകുമോ...
നനവു ഭൂമിയില്‍ പ്രളയമുണ്ടാക്കിയിട്ടുണ്ടാകുമോ...
ആവിയാക്കാനാകാതെ സൂര്യന്‍ വിയര്‍ത്തിട്ടുണ്ടാകുമോ...
ഉപ്പുപാറകളുടെ പര്‍വ്വതം കയറുവാന്‍
ആരോഹകര്‍ പുറപ്പെട്ടിട്ടുണ്ടാകുമോ...
അതിന്റെ ഭാരത്താല്‍ വിറച്ച്
ഭൌമാന്തരത്തില്‍ വിള്ളലുകളുണ്ടായത്
റിക്ടര്‍ മെഷീനുകള്‍ മണത്തറിഞ്ഞിട്ടുണ്ടാകുമോ...

ഉണ്ടാകാതിരിക്കില്ല.
പ്രപഞ്ചപഠനങ്ങളുടെ പ്രബന്ധവരികളില്‍
എവിടെയെങ്കിലും ആരെങ്കിലും
അവയെ എഴുതി വയ്ക്കും.
സുനാമി പോലെ ഭംഗിയുള്ള ഒരു പേര്
പതിച്ചു കൊടുക്കും.
സനല്‍ ശശിധരന്‍ 


ചില കവിതകൾ വായിച്ചു തീർത്തശേഷം, ചില സിനിമകൾ കണ്ടു തീർത്ത ശേഷം നമുക്കൊരിക്കലും അതിനു മുൻപുള്ള നമ്മിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒരു അവസ്ഥയുണ്ടാകാറുണ്ട്. ചില ശാസ്ത്രീയമായ കണ്ടെത്തലുകൾക്കു ശേഷം അതിനു മുൻപുള്ള കാലത്തിലേക്ക് മടങ്ങിപ്പോകാൻ മനുഷ്യരാശിക്ക് കഴിയാത്ത പോലെയാണത്. (ഉദാ: വൈദ്യുതിയുടെ കണ്ടെത്തൽ). ഈയിടെ വായിച്ചതിൽ/അനുഭവിച്ചതിൽ അത്തരം ഒരവസ്ഥയിലേക്ക് എന്നെ കൊണ്ടുപോയ ഒന്നാണ് വിഷ്ണുപ്രസാദിന്റെ "ദുരൂഹവും നിഗൂഢവുമായ ഒരു സംഭവവിവരണം"  എന്ന കവിത. വസ്തുതകളുടേയും അവയുടെ വിശകലനത്തിന്റേയും നിയതമായ 'വർത്തമാനകാലത്ത്' സ്വസ്ഥമായി ജീവിക്കുന്ന ഞാൻ എന്ന വായനക്കാരനെ ഒരേ സംഭവത്തിന്റെ വിഭിന്നമായ കാഴ്ചകളുടേയും അവയുണ്ടാക്കുന്ന ആശയക്കുഴപ്പത്തിന്റേയും അനിയതമായ 'വർത്തമാനകാലത്തിലേക്ക്' ഇളക്കിപ്രതിഷ്ഠിച്ചു ഈ കവിത എന്ന് പറയാം. 

മെലിൻഡ കുര്യൻ എന്ന സെയിൽസ് ഗേൾ, ലിയോ, ഡിയോ, റിയോ, എന്ന ആൺബൊമ്മകൾ, ഷഫീക്ക് എന്ന കടമുതലാളി, മാപ്പുസാക്ഷിയാവുന്ന എഴുത്തുകാരൻ, അർമാദം ടെക്സ്റ്റൈൽസ് എന്ന വ്യാപാരസ്ഥാപനം, ഒരുമണിക്കൂർ നേരത്തേക്ക് നിശ്ചലമാവുകയും അടുത്ത നിമിഷം ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന നഗരം ഇത്രയും ചേർന്ന് സൃഷ്ടിക്കുന്ന ഒരു മായാ നാടകമാണ് ഈ കവിതയുടെ ഇതിവൃത്തം. മൂന്ന് ഖണ്ഡങ്ങളുള്ള ഈ കവിതയുടെ ആദ്യ ഭാഗത്ത് മെലിൻഡ കുര്യൻ എന്നത് ഒരു സെയിൽസ് ഗേളാണ്. അവൾ ഒരു ഡോക്ടറോ, എഞ്ചിനീയറോ, ഗുമസ്ഥയോ, തൂപ്പുകാരിയോ ഒന്നുമാകുന്നില്ല. അവൾ ഒരു സെയിൽസ് ഗേൾ മാത്രമാണ്. ഒരു പക്ഷേ മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു ജോലിയാണ് അവൾക്കുണ്ടായിരുന്നത് എങ്കിലും അവൾ ഒരു ഗേളാണ്. അതുകൊണ്ട് അവൾ ഒരു സെയിൽസ് ഗേളാണ്. ഇവിടെ സെയിൽസ് ഗേൾ എന്ന വാക്ക്/വിശേഷണം മെലിൻഡ കുര്യൻ എന്ന കഥാപാത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തൊഴിൽ ഭേദമന്യേ ഈ സമൂഹം സ്ത്രീകൾക്ക് മുഴുവനായി നൽകുന്ന വിശേഷണമായി എനിക്ക് അനുഭവപ്പെട്ടു. അവൾ വിൽക്കുന്നത് തുണിയാണെന്നതും തുണി മാനാഭിമാനങ്ങളുടെ രാഷ്ട്രീയത്തിൽ ഏറ്റവും ശക്തമായ സ്വാധീനശക്തിയാണെന്നും കൂടി വായിക്കുമ്പോഴാണ് മെലിൻഡ കുര്യൻ എന്ന യാഥാർത്ഥത്തിലുള്ളതെന്ന് തോന്നിക്കുന്ന പേരുകൊണ്ട് ഒറ്റ വ്യക്തിയെന്ന് നമ്മെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കഥാപാത്രം സ്ത്രീവർഗത്തിന്റെയാകമാനം ബിംബമാണെന്ന് കാണാനാകുന്നത്. 

അർമാദം എന്നു പേരുള്ള വർണവസ്ത്രങ്ങളുടെ വിപണിയിൽ ലിയോ, റിയോ, ഡിയോ എന്നീ കാർട്ടൂൺ പേരുകളിലൂടെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്ന മൂന്ന് ആൺ ബൊമ്മകൾക്കൊപ്പം അവളെ തനിച്ചാക്കി "എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്" തോന്നിപ്പിച്ചുകൊണ്ട് കടയുടമ ഷഫീക്ക് തന്റെ ബൈക്കെടുത്ത് പാഞ്ഞു പോകുന്ന ദൃശ്യം എന്നെ ഓർമിപ്പിക്കുന്നത് ഇന്ത്യൻ തെളിവു നിയമത്തിൽ കുറ്റാരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ കുറ്റവാളിയെ സഹായിക്കുന്ന 'അലീബി' എന്ന ഉപാധിയെക്കുറിച്ചാണ്. കുറ്റകൃത്യം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു എന്നുള്ള വാദം എല്ലാ അന്യായങ്ങൾ നടക്കുമ്പോഴും ദുരൂഹമായി അസന്നിഹിതമാവുകയും എല്ലാം കഴിഞ്ഞ ശേഷം ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ സന്നിഹിതമാവുകയും ചെയ്യുന്ന സമൂഹത്തിന്റെ രക്ഷാ ഉപായമാണ്.

തുടർന്ന് നടക്കുന്നതൊക്കെ അവിശ്വസനീയമാം വണ്ണം വിശ്വസനീയമായ കാര്യങ്ങളാണ്. ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് ഒരു പെണ്ണ് മൂന്ന് ആൺബൊമ്മകളുടെ ഇടയിൽപോലും  തനിച്ചായിപ്പോയാൽ എന്തു സംഭവിക്കും എന്ന ചോദ്യത്തിന്, വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഒറ്റ ഉത്തരമേ ഉണ്ടാകാനിടയുള്ളു. അത്രമാത്രം പരമ്പരാഗതമായി അടിയുറച്ചുപോയ ഒന്നാണ് ഒരു പെണ്ണിനോട് ആണുങ്ങള്‍ എന്ന നിലയിലുള്ള "അവരുടെ ഉത്തരവാദിത്തം". അത് മെലിൻഡ കുര്യൻ എന്ന മനുഷ്യജീവിയുടെ മേൽ മൂന്ന് ആൺബൊമ്മകളും മാറിമാറി നിർവഹിക്കുന്നു. കൃത്യസമയത്ത് കൃത്യസ്ഥലത്ത് നിന്നും തന്റെ ബൈക്കെടുത്ത് എങ്ങോട്ടോ അതിവേഗം ഓടിച്ചുപോയ കടമുതലാളിയും ഒരു മണിക്കൂർ മാത്രം നീണ്ടു നിന്ന ഒരു ഹർത്താലിൻറ്റേയോ പോലീസ് ലാത്തിച്ചാർജ്ജിന്റേയോ ഇളവിൽ സ്വയം കാലിയായ നഗരവും അലീബി എന്ന നിയമസാങ്കേതികതയുടെ സഹായത്തോടെ കുറ്റകൃത്യത്തിൽ നിന്നും സമർഥമായി രക്ഷപ്പെടുകയും കാഴ്ചക്കാരനായ എഴുത്തുകാരന്റെ നോട്ടത്തിൽ വെറും ബൊമ്മകൾ മാത്രമായ ലിയോ,റിയോ,ഡിയോ എന്നീ മൂന്ന് ആണുങ്ങളുടെ ചുമലിൽ ഉത്തരവാദിത്തം മുഴുവൻ വന്നു വീഴുകയും ചെയ്തു. അങ്ങനെ മായികമായ ഒന്നാം കാഴ്ച ഇവിടെ അവസാനിക്കുന്നു. 

രണ്ടാമത്തെ കാഴ്ച തുടങ്ങുന്നത് കാഴ്ചക്കാരനായ കവിയുടെതന്നെ താളം തെറ്റിച്ചുകൊണ്ടാണ്. കവിതയിൽ നിറയുന്ന ആശയക്കുഴപ്പം കവിതയുടെ ഘടനയിലും പ്രതിഫലിപ്പിച്ചുകൊണ്ട് ചാലുകേടായ ഗ്രാമഫോൺ റെക്കോർഡുപാടുമ്പോലെ ഒരു വരിയിൽ നിന്നും മുകളിലേക്കും അവിടെനിന്നും താഴേക്കും വീണ്ടും മുകളിലേക്കും ചാടിക്കളിച്ചുകൊണ്ട് ഒരു നിമിഷം കവിയുടെ വിവരണം ഇടമുറിയുന്നു. 

"ഒരു മണിക്കൂര്‍ കഴിഞ്ഞുനഗരം സജീവമായി
കടമുതലാളി ഷഫീക്ക് തിരിച്ചുവന്നു.
(ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു ഹര്‍ത്താലും ഉണ്ടാവില്ല
ഇപ്പോള്‍ അര്‍മാദം ടെക്സ്റ്റൈത്സിന്റെ 

ഇതു വല്ല പൊലീസ് ലാത്തിച്ചാര്‍ജ്ജോ മറ്റോ ആവും)
ഷട്ടര്‍ തുറന്നു"

 ഇനിയാണ് ഏറ്റവും മായികവും എന്നാൽ, വിരോധാഭാസമെങ്കിലും വർത്തമാനകാല യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുകയും ചെയ്യുന്ന സംഭവം കവിതയിൽ അവതരിപ്പിക്കപ്പെടുന്നത്. കൃത്യം നടക്കുമ്പോൾ സമർത്ഥമായി മാറിനിന്ന ശേഷം മടങ്ങിയെത്തിയ മുതലാളി ഷട്ടർ തുറക്കുമ്പോൾ കാണുന്നത് ഇതാണ്:

 "ആ ചില്ലുകൂട്ടില്‍ ഏറ്റവും പുതിയ സാരി ചുറ്റി
നില്‍ക്കുന്നതാണ് മെലിന്‍ഡ എന്ന ബൊമ്മ
ഫൈബറുകൊണ്ടോ മറ്റോ ആണ്
അവള്‍ ശരിക്കും ഒരു ബൊമ്മയാണ്
അതിനെ ഉണ്ടാക്കിയിരിക്കുന്നത്
കടയിൽ നല്ല തിരക്കാണ്.
ലിയോ ,ഡിയോ,റിയോ
എന്ന മൂന്ന് സെയില്‍‌സ് ബോയ്സ്
തുണി വാങ്ങാന്‍ വന്നവര്‍ക്കു മുന്നില്‍
ഇത്തവണ അവര്‍ ബൊമ്മകളേയല്ല"

സ്ത്രീകൾക്കെതിരെയുള്ള ഏതൊരു അതിക്രമത്തിനും ശേഷം സംഭവിക്കുന്ന വിപരീത ബിംബവൽക്കരണം ഇത്ര സൂക്ഷ്മമായി ഒരിടത്തും അവതരിപ്പിച്ചു കണ്ടിട്ടില്ല. കുറ്റകൃത്യത്തിന് ഏതാനും മിനിട്ടുകൾക്ക് മുൻപുവരെ ഒരു മനുഷ്യസ്ത്രീയായിരുന്നവൾ പൊടുന്നനെ പേരും ജൈവീകതയും നഷ്ടപ്പെട്ട് ഒരു ഇമേജ് മാത്രമായി മാറുന്നു. ഏറ്റവും പുതിയ സാരി ചുറ്റി അവൾ ചില്ലുകൂട്ടിനുള്ളിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അവൾ ഇനി മുതൽ ഒരു ബിംബം മാത്രമാണ്. വിതുര പെൺകുട്ടി, സൂര്യനെല്ലി പെൺകുട്ടി, കിളിരൂർ പെൺ‌കുട്ടി, ഡെൽഹി പെൺകുട്ടി എന്നിങ്ങനെ അനേകം ഫൈബർ ബൊമ്മകളുടെ നിരയിലേക്ക് അവളും. എന്നാൽ മറുവശത്തോ, അതുവരെ തികച്ചും അജൈവമായിരുന്ന ലിയോ,റിയോ,ഡിയോ എന്നീ ആൺ‌ ബിംബങ്ങൾ സചേതനങ്ങളായ മൂന്ന് സെയിൽസ് ബോയ്സായി തുണിവാങ്ങാൻ വന്നവർക്ക് മുന്നിൽ പരിവർത്തനം ചെയ്യപ്പെടുന്നു. ഇവിടെ അവർ ബൊമ്മകളേയല്ല. കുറ്റവാളികൾ എന്ന ബിംബങ്ങൾ പൊടുന്നനെ മനുഷ്യരായി പരിവർത്തനം ചെയ്യപ്പെടുന്നു. അതോടെ അവർക്ക് മനുഷ്യാവകാശം, നീതി, ന്യായം, ന്യായീകരിക്കാനുള്ള അവസരങ്ങൾ എന്നിവ കൈവരുന്നു.ഇതൊക്കെ നിത്യജീവിതത്തിൽ എത്രയോ തവണ നാം കണ്ടിരിക്കുന്നു.

അങ്ങനെ ശരിക്കും മനുഷ്യരായിത്തീർന്ന മൂന്നു ബൊമ്മകളുടേയും പ്രവർത്തിയും ശ്രദ്ധേയമാണ്. അവർ ലോക സമക്ഷം ചിരിച്ചുകൊണ്ട് വിരിച്ചിടുന്നത് തുണികളാണ്. ഇവിടെ തുണികൾ എന്നത് ന്യായീകരണ സ്വഭാവമുള്ള ഒരു ഇമേജറിയും കൂടിയാണ്. അതിൽ നിന്നും നീളുന്ന നൂലുകൾ ചെന്നെത്തുന്നത് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളുടെ മൂലകാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ് എന്നൊക്കെയുള്ള പൊതുസമ്മതിയാർജ്ജിച്ച ന്യായവാദങ്ങളിലേക്കും. 

സത്യവാങ്ങ്മൂലം എന്ന മൂന്നാം ഖണ്ഢത്തിലാണ് കവിത അവസാനിക്കുന്നത്. 'സത്യവാങ്ങ്മൂലം' എന്നത് കോടതിവ്യവഹാരവുമായി ബന്ധപ്പെട്ട ഒരു വാക്കായതിനാൽ കുറ്റവിചാരണയുമായി ബന്ധപ്പെടുത്തിയാണ് കവിയുടെ നിസംഗവും നിഷ്‌പക്ഷനാട്യവുമുള്ള ഈ സത്യവാങ്ങ്മൂലത്തെ ഞാൻ വായിക്കുന്നത്. താൻ കണ്ടതൊക്കെ കണ്ടതാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സത്യമാണെന്നു മാത്രമേ പറയാനാകൂ എന്നാണ് അയാളുടെ സത്യവാങ്ങ്മൂലം അവസാനിക്കുന്നത് . ആദ്യത്തെ സന്ദർഭത്തിൽ മെലിൻഡകുര്യൻ എന്ന സെയിൽസ് ഗേൾ ബലാൽസംഗം ചെയ്യപ്പെട്ടത് റിയോ ,ഡിയോ,ലിയോ എന്ന മൂന്ന് ആണ്‍ബൊമ്മകളാലാണ്. അവർക്ക് വിചിത്രമായി ചലനശേഷി കൈവന്നുവെങ്കിലും അവർക്കപ്പോഴും പ്ലാസ്റ്റിക് ശരീരമായിരുന്നു ഉണ്ടായിരുന്നത്. മദ്യലഹരിയിൽ ചെയ്തുപോയ ഒരു കുറ്റത്തിന് ഇളവുകൾ ഉണ്ടാകാമെങ്കിൽ പ്ലാസ്റ്റിക് ശരീരികളായിരുന്ന ആൺ ബൊമ്മകളുടേത് ഒരു കുറ്റമാണോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു! 

രണ്ടാമത്തെ സന്ദർഭത്തിൽ
കൃത്യമായും മെലിന്‍ഡ ഒരു ബൊമ്മയാണ്.
മെലിന്‍ഡ ഒരു മനുഷ്യസ്ത്രീയായിരുന്നുവെന്നതിന്
രണ്ടാമത്തെ സന്ദര്‍ഭത്തില്‍
ഒരു തെളിവും അവശേഷിക്കുന്നില്ല.

തെളിവുകളുടെ അഭാവത്തിൽ മെലിൻഡ എന്ന ബൊമ്മയ്ക്കു വേണ്ടി ലിയോ, റിയോ, ഡിയോ എന്നീ 'മനുഷ്യരെ' നിശിതമായി വിചാരണ ചെയ്യുന്നത് അനീതിയായിരിക്കും എന്നൊരു സൂചന നൽകിക്കൊണ്ട് കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

ലിയോ,ഡിയോ,റിയോ എന്നീ മൂന്നുപേരും
തികച്ചും മനുഷ്യരാണ്.
അവര്‍ ബൊമ്മകളോ പ്ലാസ്റ്റിക് ശരീരികളോ അല്ല.


(അവർക്ക് മനുഷ്യാവകാശങ്ങളുണ്ട്!!!)


വർത്തമാനകാലത്ത് താനുൾപ്പെടുന്ന പുരുഷസമൂഹം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന വിധത്തെ സൂക്ഷ്മവിമർശനം ചെയ്യുകയാണ് ഈ കവിതയിൽ വിഷ്ണുപ്രസാദ് എന്ന് ഞാൻ വായിക്കുന്നു. അദ്ദേഹത്തിന്റെ ലിംഗരാജ് ഉൾപ്പെടെയുള്ള പല കവിതകളിലും താനടങ്ങുന്ന സമൂഹത്തിന്റെ ആൺകോയ്മക്കെതിരേ കടുത്ത വിമർശനം കാണാം. ആണായിരിക്കുന്നതിന്റെ പാപത്തിൽ പങ്കുപറ്റുമ്പോഴും ചെയ്യുന്നത് ശരിയല്ല എന്നൊരു ഉൾക്കുത്ത് വെളിപ്പെടുത്തുന്നുണ്ട് അവ. എന്നാൽ മിക്കവാറും പുണ്യാള കവികളും ചെയ്യുന്നപോലെ സ്വന്തം മേനിയിൽ കറപുരളാതെ മാറി നിന്ന് വിമർശിക്കലല്ല, സ്വയം ചെളിയിലിറങ്ങി നിന്നുകൊണ്ട് നിഗൂഢവും ദുരൂഹവുമായ ഒരു വർത്തമാനകാലത്തെ, അതിന്റെ ആശയക്കുഴപ്പങ്ങളെ, അതിൽ തനിക്കുള്ള ഭാഗധേയത്തെ ഒക്കെയും നിസഹായതയോടെ വിവരിക്കലാണ് അയാളുടെ ശൈലി.

ജാമ്യം: അനന്തമായ വായനാസാധ്യതകളുള്ള ഈ കവിതയെ ഏതെങ്കിലും തരത്തിൽ പരിമിതപ്പെടുത്താനുള്ള ഒരു ശ്രമമല്ല ഇത്. മറിച്ച് എന്റെ വായന  എന്റെ അനുഭവ പരിസരങ്ങളും ഇഷ്ടാനിഷ്ടങ്ങളും കൊണ്ട് പരിമിതപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ജാമ്യം നേടിയിരിക്കുന്നു.
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.