Saturday, August 21, 2010


clara sheeba

(പാബ്ലോ നെരൂദയുടെ ‘Everyday you play' എന്ന വളരെ പ്രശസ്തമായ കവിതയുടെ ഒരു സ്വതന്ത്രപരിഭാഷയാണിത്. വാച്യാര്‍ത്ഥത്തേക്കാള്‍ ഞാന്‍ തേടിയത് കവിതയുടെ ആത്മാവിനെയാണ്. ഈ കവിത എന്റെ മനസ്സില്‍ ഒരു വസന്തമായ് വന്നിറങ്ങുകയായിരുന്നു. ആ പൂക്കാലം... അല്ല, അതില്‍ നിന്നൊരു പൂവെങ്കിലും നിങ്ങളിലേക്കെത്തിക്കുവാന്‍ കഴിഞ്ഞാല്‍ എന്റെയീ പോസ്റ്റ് സഫലം.)

ഓരോ ദിനവും ഈ പ്രപഞ്ചത്തിന്റെ പ്രകാശവുമായ് നീ കേളിയാടുകയാണ്
നിഷ്കളങ്കയായ വിരുന്നുകാരീ, ഓരോ പൂവിലുംഓരോ മഞ്ഞുതുള്ളിയിലും
നിന്നെ ഞാന്‍ കാണുന്നു
എന്നും എന്റെ കൈകള്‍ക്കുള്ളില്‍ ഞാന്‍ ചേര്‍ത്തുപിടിക്കുന്ന
തുടുത്ത പഴങ്ങള്‍ പോലെ സുന്ദരമായ ഈ മുഖത്തേക്കാള്‍
നീ മ‌റ്റെന്തൊക്കെയോ ആണ്.

നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്നോട് സാദൃശ്യം പറയാന്‍ വേറേയാരുമില്ല
ഈ മഞ്ഞപ്പൂക്കളുടെ മെത്തയില്‍ നിന്നെ ഞാന്‍ കിടത്തിക്കോട്ടെ?
തെക്കന്‍‌നക്ഷത്രങ്ങള്‍ക്കിടയില്‍ ധൂമം കൊണ്ട് നിന്റെ പേരെഴുതിയതാരാണ്?
നീ ജനിക്കും മുന്‍പേ തന്നെ നിന്നെ ഞാനറിഞ്ഞിരുന്നുവോ?

എന്റെ ജനാലക്കല്‍ കാറ്റ് വീശിയടിക്കുന്നുണ്ട്
ആകാശം നിഴലുകള്‍ കുരുങ്ങിയ വല പോലെയായിരിക്കുന്നു
വൈകാതെ കാറ്റ് അവയെയെല്ലാം പറത്തിയോടിക്കും
മഴ അവളുടെ വസ്ത്രങ്ങള്‍ പറിച്ചെറിയാന്‍ നോക്കുകയാണ്

പക്ഷികള്‍ പ്രാണനുമായി പരക്കം പായുന്നു
കാറ്റ്.. ചുറ്റിനും കാറ്റ് മാത്രം
എനിക്കെതിരിടാനാവുന്നത്, മനുഷ്യശക്തിയെ മാത്രമാണ്
കരിയിലകളെല്ലാം കാറ്റിന്റെ ചുഴിയില്‍പ്പെട്ടിരിക്കുന്നു
ഇന്നലെ രാവില്‍ ആകാശത്തിന്റെ കോണില്‍ കെട്ടിയിട്ടിരുന്ന തോണികളെല്ലാം
എവിടേയ്ക്കോ ഒഴുകിനീങ്ങുകയാണ്

നീ എന്റെ അരികേയാണ്, എന്നില്‍ നിന്നും അകന്നു പോകല്ലേ
എന്റെ അവസാനത്തെ കരച്ചിലിനു വരെ നീ വിളികേള്‍ക്കണം
പേടിച്ചരണ്ടെന്ന പോലെ, എന്റെ നെഞ്ചോടു ചേര്‍ന്നു നീ നില്‍ക്കുമ്പോഴും
അതുവരെ കാണാത്ത എന്തോ ഒന്ന്, നിന്റെ മിഴികളില്‍ മിന്നിമറഞ്ഞല്ലോ

ഇപ്പോഴും, ഇപ്പോഴും എന്റെ കണ്മണീ, നീയെനിക്കു തേന്‍ പകരണം
നിന്റെ മാറില്‍ തേനിന്റെ ഗന്ധം ഞാനറിയുന്നു
ക്രൂരനായ കാറ്റ് ശലഭങ്ങളെ കൊന്നൊടുക്കുമ്പോഴും, നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്റെ ചുണ്ടുകള്‍ക്കുള്ളിലെ മധുരമുള്ള കനികളെ, എന്നിലെ ഉന്മാദം നുകരുകയാണ്

എന്നോട് ചേരാന്‍ നീ എത്രയോ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി !
പ്രാകൃതനായ ഈ ഒറ്റയാന്റെ പേരു കേട്ട് ഓടിയൊളിക്കാത്തവര്‍ ആരുണ്ട്?
എന്നിട്ടും, തിരിയുന്ന പങ്കയുടെ കീഴില്‍ ഇരുള്‍ മെല്ലെയഴിഞ്ഞുവീഴുമ്പോള്‍
എത്രയോ വട്ടം, നമ്മുടെ കണ്ണുകളെ പ്രഭാതനക്ഷത്രം ചുംബിച്ചുണര്‍ത്തിയിരിക്കുന്നു

ഞാനീ പറയുന്നതെല്ലാം നിന്നില്‍ മഴയായ് പെയ്തിറങ്ങുന്നത് ഞാനറിയുന്നു
എത്രയോ നാളായ്, ചിപ്പി പോലെ സുന്ദരമായ നിന്നിലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഈ പ്രപഞ്ചം തന്നെ നിന്റെ സ്വന്തമാണെന്നെനിക്കു തോന്നിപ്പോകുന്നു
മലയോരങ്ങളില്‍ നിന്നും നീലക്കുറിഞ്ഞികളും, നിറമുള്ള പൂക്കളും
പിന്നെയൊരു പൂക്കൂട നിറയെ ചുംബനങ്ങളും ഞാന്‍ നിനക്കായ് കൊണ്ടുവരും
വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്കു നിന്നോട് ചെയ്യണം.
POSTED BY സ്നേഹതീരം AT 9:53 PM 35 COMMENTS
 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.